ജയന്റെ തന്ത്രങ്ങള്‍! പകല്‍ കെഎസ്ഇബിയില്‍ ജോലി, രാത്രിയില്‍ റെന്റ് എ കാറില്‍ വാഴക്കുല മോഷണം, കുടുങ്ങിയത് ഇങ്ങനെ

jayanഇതാണ് ജയന്‍. കെഎസ്ഇബി ജോലിക്കൊപ്പം വാഴക്കുല മോഷണം തൊഴിലാക്കിയ തിരുവനന്തപുരം ബാലരാമപുരം സ്വദേശി. രാത്രികാലങ്ങളില്‍ വാഴക്കുല മോഷണം പതിവായെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്. വട്ടിയൂര്‍ക്കാവ് ഒലിപ്പുറത്ത് മേലെ പുത്തന്‍വീട്ടില്‍ ജയന്‍(41) ആണു പിടിയിലായത്. ഇയാള്‍ കെഎസ്ഇബി കരാര്‍ തൊഴിലാളിയാണ്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു രാത്രി 1.30നു നരുവാമൂട് ഗോവിന്ദമംഗലം തട്ടാംവിള ചാമുണ്ഡീക്ഷേത്രത്തിനു സമീപം വാഴ കര്‍ഷകനായ വിജയന്റെ പുരയിടത്തില്‍ നിന്ന് 85 കുലവാഴകള്‍ വെട്ടിമുറിച്ചു കടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ കുറേ ദിവസമായി നടത്തിവന്ന നീക്കത്തിനൊടുവിലാണു പ്രതിയെ പിടികൂടിയത്. കെഎസ്ഇബി കരാര്‍ തൊഴിലാളിയായ ഇയാള്‍ പകല്‍ സമയങ്ങളില്‍ കറങ്ങിനടന്നു വാഴക്കുലകള്‍ നോക്കിവച്ചശേഷം രാത്രിയില്‍ റെന്റ് എ കാര്‍ എടുത്തുവന്ന് ഇവ വെട്ടിക്കടത്തുകയായിരുന്നു.

വാഴക്കുലകള്‍ സ്ഥിരമായി മോഷണം പോവുകയും അസമയങ്ങളില്‍ ക്വാളിസ് കാര്‍ പ്രദേശത്തു ചുറ്റിക്കറങ്ങുന്നതും ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ നാട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഈ കാറിനെചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. പല സ്ഥലങ്ങളില്‍ നിന്നു വെട്ടിക്കടത്തുന്ന വാഴക്കുലകള്‍ ചാലയിലാണു വിറ്റഴിച്ചിരുന്നത്. കാര്‍ഷിക കോളജിനടുത്താണു താമസമെന്നും തന്റെ സഹോദരന്‍ കൃഷി ചെയ്ത വാഴയാണെന്നുമാണ് ഇയാള്‍ ചാലയിലെ കടക്കാരനോടു പറഞ്ഞിരുന്നത്. കെഎസ്ഇബി ജോലിക്കാരനെ വാഴക്കള്ളനായി കണ്ടതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

Related posts