പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി യിലെ കാഷ്വൽ , ദിവസവേതനക്കാർ എന്നിവരുടെ വേതനം വർധിപ്പിച്ചു. പക്ഷേ ബസ് കഴുകുന്നവരുടെ വേതനം കൂട്ടിയിട്ടില്ല.
ഇപ്പോൾ വേതനം വർദ്ധിപ്പിച്ചവരുടെ കൂലി അവസാനമായി പുതുക്കി നിശ്ചയിച്ചത് 2018 ലാണ്. അന്ന് 430, 480 രൂപയായിട്ടാണ് കൂലി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഈ വിഭാഗക്കാരെ അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ 16 – ന് നടന്ന അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി സി എം ഡി നടത്തിയ ചർച്ചയിലാണ് കൂലി വർധിപ്പിക്കാൻ ധാരണയായത്. കഴിഞ്ഞ ദിവസം ഫെബ്രുവരി ഒന്നു മുതൽ വർധി പ്പിച്ചു കൊണ്ട് ഉത്തരവിറക്കി.
ഇരു വിഭാഗങ്ങൾക്കും 550 രൂപയായാണ് വർധിപ്പിച്ചത്. പരമാവധി 850 രൂപ. ഒരു വർഷം സജീവ ഡ്യൂട്ടി ചെയ്തവർക്ക് വർഷത്തിൽ 20 രൂപ വീതം അധികം അനുവദിക്കും.
ഇതു കൂടി ചേർത്താലും 850 രൂപ കവിയാൻ പാടില്ല. ഒരു കലണ്ടർവർഷത്തിൽ തുടർച്ചയായി ആറ് മാസം ജോലി ചെയ്യുകയോ, അല്ലെങ്കിൽ 190 ദിവസം ജോലി ചെയ്യുകയോ ചെയ്യുന്നതാണ് സജീവ ഡ്യൂട്ടിയായി.പരിഗണിക്കുന്നത്.
ഇവരുടെ തസ്തികയും പുനർ നാമകരണം ചെയ്തിട്ടുണ്ട്. സി എൽ ആർ ക്ലീനിംഗ് സ്റ്റാഫ് എന്നാക്കിയിട്ടുണ്ട്. ഇവർ ദിവസവും 2400-2500 ചതുരശ്ര മീറ്റർ പരിസരം വൃത്തിയാക്കുകയോ ശുചീകരണം നടത്തുകയോ ചെയ്യണം.
ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഗ്യാരേജ് മസ്ദൂർ, പ്യൂൺ എന്നീ ജോലികളും ചെയ്യണം. വേതന പരിഷ്കരണത്തിന് മുൻ കാല പ്രാബല്യം ഇല്ല.
സർവീസ് ഹിസ്റ്ററി ജി സ്പാർക്ക് സോഫ്റ്റ്വെയറിലാക്കും
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെ സർവീസ് ഹിസ്റ്ററി ജി -സ്പാർക്ക് സോഫ്റ്റ്വെയറിലാക്കുന്നു. ജീവനക്കാരുടെ ശമ്പളം ഇപ്പോൾ ജിസ്പാർക്ക് സോഫ്റ്റ്വെയർ മുഖേനയാണ് നൽകുന്നത്.
പൊതു സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് ജീവനക്കാരുടെ സേവനവിവങ്ങൾ പൂർണമായും രേഖപ്പെടുത്തുകയാണ് ലക്ഷ്യം.
ജീവനക്കാരുടെ സേവന വിവരങ്ങൾ വ്യക്തവും പരിപൂർണ്ണവുമല്ലെന്ന് ജീവനക്കാരിൽ നിന്നും വ്യാപകമായ പരാതി കൾ ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെവ്യക്തിഗത വിവരങ്ങളും അപൂർണമാണെന്ന് വൃക്തമാണ്.
ഈ സാഹചര്യത്തിലാണ് സർവീസ് ബുക്കുമായി ഒത്തുനോക്കി കൃത്യമായ വിവരങ്ങൾ ജി സ്പാർക്ക് സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചത്.