കാഞ്ഞാർ: എസ് ഐ കൈ കാണിച്ചിട്ടും കെ എസ് ആർടിസി ബസ് നിർത്തിയില്ല. ഇന്നലെ വൈകുന്നേരം 5.45ന് മൂലമറ്റം പെട്രോൾ പന്പിന് സമീപമാണ് പോലീസിനെ വകവയ്ക്കാതെ കെഎസ്ആർടിസി പാഞ്ഞത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ നാലു കേസുകളിൽ പ്രതിയായ ജോജോ ഫിലിപ്പിനെ മൂലമറ്റം ഓഡിറ്റ് ഭാഗത്തുള്ള വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഈ പ്രതിയെ തൊടുപുഴ വഴി ബസിൽ കൊണ്ടു പോകാനാണ് എസ്ഐ ബസിന് കൈകാണിച്ചത്.
അമിത വേഗതയിലെത്തിയ ബസ് വേഗം കുറച്ചതിനു ശേഷം ധാർഷ്ട്യത്തോടെ അമിതവേഗതയിൽ പോകുകയായിരുന്നു. മൂലമറ്റം ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസാണ് പോലീസിനെ കണ്ട ഭാവം നടിക്കാതെ പാഞ്ഞത്.
ബസിനു പിന്നാലെ പോലീസ് ജീപ്പ് പായിച്ചിട്ടും ഒപ്പം എത്താൻ കഴിഞ്ഞില്ല. എസ്ഐ വിവരം കാഞ്ഞാർ സ്റ്റേഷനിൽ അറിയിച്ചു. സ്റ്റേഷന്റെ മുന്നിൽ പോലീസ് ബസ് തടഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ പോലീസ് സ്റ്റേഷന്റെ മുന്നിൽ തടിച്ചു കൂടി.
ബസിനു പിന്നാലെ എത്തിയ പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസുകാരോടൊപ്പം ഇതേ ബസിൽ കയറ്റി വിട്ടു. ഡ്രൈവറുടെ ധിക്കാരപരമായ നടപടി കെ എസ് ആർ ടി സി അധികൃതരെ രേഖാമൂലം അറിയിക്കുമെന്ന് കാഞ്ഞാർ എസ്ഐ കെ.സിനോദ് പറഞ്ഞു.