തൃശൂർ: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിയിൽ നിന്ന് പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ബിനു (48) ആണ് അറസ്റ്റിലായത്. ഡേവിസ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലീസാണ് പിടികൂടിയത്. മാള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാം ഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
