കോഴിക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.
യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ തടയാൻ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികൾ അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടിൽ കയറി ഒളിച്ചു നിൽക്കുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പോലീസ് ജീപ്പിന് മുകളിൽ കയറി ജീപ്പിന്റെ മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും അരീക്കോട് പോലീസ് പറഞ്ഞു.
തുടർന്ന് ഇയാളെ ബലം ഉപയോഗിച്ച് അരീക്കോട് പോലീസിന്റെ നേതൃത്വത്തിൽ ജീപ്പിൽ കയറ്റിയാണ് പിന്നീട് സ്റ്റേഷനിൽ എത്തിച്ചത്.
യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്നയാളാണെന്നു പറയുന്നു. ഇയാൾക്കെതിരെ മറ്റു കേസുകളും നേരെത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.