‘അന്‍സിബയോട് വ്യക്തിവൈരാഗ്യമില്ല, ഇതില്‍ പ്രത്യേകമായി അജണ്ടയില്ല’: നടിയുടെ പരാതിയില്‍ മൊഴി നല്‍കി ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്‍കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്‍റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്‌നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.

കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.

ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടോ? നമ്മള്‍ രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള്‍ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.

എനിക്ക് ഇപ്പോഴും അന്‍സിബ ഹസന്‍ എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.

Related posts

Leave a Comment