എന്നും പായസം വയ്ക്കും അതാ സാറേ…അല്ലാതെ ! മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസും

ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്.

വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ശര്‍ക്കര എന്നതാണ് ഈ ഡിമാന്‍ഡ് വര്‍ധനവിന് കാരണം.

മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്‌സസൈസിന്റെ നിരീക്ഷണം.

മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്.

വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്‌ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി.

മാത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന് 35 മുതല്‍ 40 രൂപവരെയായിരുന്നു വില.


വയനാട്ടില്‍ പലയിടങ്ങളിലായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇതുവരെ 2000 ലിറ്ററില്‍ അധികം കോട ആണ് നശിപ്പിച്ചത്.

അഞ്ചുകേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലുമായി. വീടുകളിലടക്കം ഗ്യാസ് അടുപ്പും കുക്കറും ഉപയോഗിച്ച് ചാരായവാറ്റ് നടന്നതായി എക്സൈസ് പറയുന്നു.

എന്നാല്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എക്സൈസ് പരിശോധന കര്‍ശനമാക്കിയതോടെ പുറത്തു വാറ്റുന്നത് കുറഞ്ഞു. ഇതോടെ ശര്‍ക്കരയുടെ വില അല്‍പ്പമൊന്നു കുറഞ്ഞു.

എന്നാല്‍ വീട്ടില്‍ കുക്കറില്‍ വാറ്റുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാനുള്ള സാധ്യതയൊന്നുമില്ല. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ വന്നാണ് പലരും ശര്‍ക്കര വാങ്ങുന്നത്.

ഏതായാലും കൂടുതല്‍ ശര്‍ക്കര വാങ്ങുന്നവരെ നിരീക്ഷിക്കുന്നത് തുടരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. എന്തായാലും ദിവസവും പായസം വച്ച് കുടിക്കാനാണെന്നു പറഞ്ഞാല്‍ പോലും എക്‌സൈസുകാര്‍ വിശ്വസിക്കാന്‍ സാധ്യതയില്ല.

Related posts

Leave a Comment