മദ്യത്തിന്റെ ഹോം ഡെലിവറി നടന്നേക്കില്ല ! ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന; പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആ്രരംഭിച്ചതോടെ മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതായാണ് വിവരം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്.

ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി.

നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു.

ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം.

ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.

ബെവ്‌കോ എംഡിയുടെ മുന്നില്‍ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ കാര്യങ്ങള്‍ വിശദമാക്കി എക്‌സൈസ് മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിക്കും.

ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കില്‍ മന്ത്രിതലത്തില്‍ തീരുമാനമെടുക്കാനാകും. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Related posts

Leave a Comment