തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മധ്യകേരളത്തിനു വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് നാളെ വിധിയെഴുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ.
രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.ഇന്നലെ വൈകുന്നേരത്തോടെ ഏഴു ജില്ലകളിലെയും പരസ്യപ്രചാരണം സമാപിച്ചു.
സ്വന്തം ലേഖകൻ
