പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല അഞ്ചു വര്‍ഷത്തിനു ശേഷം ചാണകത്തില്‍ നിന്ന് തിരികെക്കിട്ടി ! മാലയുടെ ഉടമയെ ചാണകം വാങ്ങിയ അധ്യാപക ദമ്പതികള്‍ കണ്ടെത്തിയതിങ്ങനെ…

ചടയമംഗലം: ഇതിനെയൊക്കെ അദ്ഭുതമെന്നോ ഭാഗ്യമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. ദുരൂഹസാഹചര്യത്തില്‍ കാണാതായ അഞ്ച് പവന്റെ താലിമാല രണ്ടു വര്‍ഷത്തിനു ശേഷം ലഭിച്ചതു ചാണകത്തില്‍ നിന്ന്. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ മാലയാണ് രണ്ടു വര്‍ഷം മുമ്പ് കാണാതെ പോയത്. അദ്ധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്.

വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറു മാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ അഞ്ചിനു ചാണകത്തിനിടയില്‍ നിന്നു താലിയും മാലയും ലഭിച്ചു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കി.

കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത്. സ്വന്തം പശു വിഴുങ്ങിയിരുന്നെന്ന് കരുതിയിരുന്നെങ്കിലും അത് അത്ര കണ്ട് വിശ്വസിച്ചിരുന്നില്ല. അങ്ങനെ അതിനെ ഇല്യാസ് വില്‍ക്കുകയായിരുന്നു.

പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏല്‍പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപക ദമ്പതികള്‍. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തില്‍ മാല നല്‍കും.തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും ‘പ്രതി’യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസില്‍ ദൃക്സാക്ഷികളുമില്ല. ഇതോടെ ആര്‍ക്കും കേസുമില്ല പരാതിയുമില്ല.

Related posts