പരവൂർ: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമത്തെത്തുടർന്ന് നിർത്തലാക്കിയ ഓടുന്ന ട്രെയിനുകൾക്കുള്ളിലെ പാചകം പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിർബന്ധിതരായി.മുൻപ് സുരക്ഷാ കാരണങ്ങളാൽ നിർത്തിവച്ചിരുന്ന ഈ രീതി എൽപിജിക്ക് പകരം അത്യാധുനിക ഇലക്്ട്രിക് ഇൻഡക്ഷൻ സ്റ്റൗകൾ ഉപയോഗിച്ചാണ് ഇപ്പോൾ റെയിൽവേ തിരികെ കൊണ്ടുവരുന്നത്.
ട്രെയിനുകൾക്ക് പുറമെ പ്രധാന സ്റ്റേഷനുകളിലെ വലിയ അടുക്കളകളിലും ഇൻഡക്ഷൻ സംവിധാനത്തിലേക്ക് ഐആർസിടിസി ചുവടുമാറ്റിക്കഴിഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഐആർസിടിസിയുടെ സാമ്പത്തിക ഭദ്രതയെപ്പോലും ബാധിച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
ദേശീയ റെയിൽവേ ടിക്കറ്റിംഗ്, കാറ്ററിംഗ് കമ്പനിയായ ഐആർസിടിസി നിലവിൽ ലിങ്കെ ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) പാൻട്രി കാറുകളിലാണ് വൈദ്യുതിയിലുള്ള പാചകം സജ്ജീകരിച്ചിരിക്കുന്നത്.രാജ്യത്തുടനീളം പ്രതിദിനം 1.7 ദശലക്ഷം വീതം ഭക്ഷണം വിളമ്പുന്ന 1,400 ഓളം ട്രെയിനുകളിൽ കാറ്ററിംഗ് സർവീസ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
രാജ്യത്തെ പ്രമുഖ പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത് തുടങ്ങിയവയെല്ലാം എൽഎച്ച്ബി കോച്ചുകളിലാണ് ഓടുന്നത്. ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളോടും കൂടിയാണ് പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ ലൈസൻസുള്ള വ്യാപാരികൾക്ക് അനുമതി നൽകിയിട്ടുള്ളതെന്നും എല്ലാ എൽഎച്ച്ബി പാൻട്രി കാറുകളിലും ഇപ്പോൾ ട്രെയിൻ ഓടുമ്പോൾ തന്നെ ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഐആർസിടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ ജെയിൻ വ്യക്തമാക്കി. ഇതോടൊപ്പം വാതക ലഭ്യത ഉറപ്പാക്കാൻ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുമായി റെയിൽവേ സഖ്യത്തിലേർപ്പെട്ടിട്ടുമുണ്ട്.
റെയിൽവേയുടെ കീഴിലുള്ള വിവിധ ക്ലസ്റ്റർ അടുക്കളകൾ, ബേസ് അടുക്കളകൾ, അനുബന്ധ കാറ്ററിംഗ് സംവിധാനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് രാജ്യത്തുടനീളം പ്രതിദിനം ആയിരത്തോളം വാണിജ്യ എൽപിജി സിലിണ്ടറുകൾ ആവശ്യമാണ്. കടുത്ത ക്ഷാമം നേരിടുന്നതിനാൽ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ അഹാർ ഔട്ട്ലെറ്റുകൾ എന്നിവയുടെ ഓപ്പറേറ്റർമാരോടും ഇൻഡക്ഷൻ കുക്കറുകളിലേക്കും മൈക്രോവേവുകളിലേക്കും മാറാൻ ഐആർസിടിസി നിർദേശിച്ചിട്ടുണ്ട്. ഇതോടെ റെയിൽവേ അടുക്കളകളിലെ മൊത്തം ഭക്ഷണ നിർമ മാണത്തിന്റെ 60 ശതമാനവും ഇലക്ട്രിക് പാചകത്തിലേക്ക് മാറും.
ഇന്ധന പ്രതിസന്ധിയും ഉയർന്ന ഇൻപുട്ട് ചെലവുകളും ഐആർസിടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കാറ്ററിംഗ് വിഭാഗത്തിൽ നിന്നുള്ള പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം 10.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുത്തനെ ഇടിഞ്ഞു.
റെയിൽവേയിൽ അവസാനമായി കാറ്ററിംഗ് നിരക്കുകൾ പരിഷ്കരിച്ചത് 2019-ലായിരുന്നു. ഗ്യാസ് വില കുതിച്ചുയരുകയും ഇൻപുട്ട് ചെലവുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ലാഭവിഹിതം നിലനിർത്താൻ ഐആർസിടിസിക്ക് ഇനി നിരക്ക് വർധനയോ സ്ഥിരമായ വോളിയം വളർച്ചയോ ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഭക്ഷണവില പുതുക്കുന്ന കാര്യം തീരുമാനിക്കുന്നത് റെയിൽവേ മന്ത്രാലയമാണെന്ന് വ്യക്തമാക്കിയ സിഎംഡി സഞ്ജയ് കുമാർ ജെയിൻ, നിരക്ക് വർധനയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധസമാനമായ സാഹചര്യമാണ് ആഗോളതലത്തിൽ എണ്ണ-വാതകവിതരണത്തെ തകിടം മറിച്ചത്. പ്രധാന കപ്പൽ ചാലായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ കയറ്റുമതിയിൽ തടസങ്ങൾ നേരിട്ടതോടെയാണ് ഇന്ത്യയിലും വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത്.
ഈ പ്രതിസന്ധികൾക്കിടയിലും റെയിൽവേ കാറ്ററിംഗ് മേഖലയിലെ ദീർഘകാല അടിസ്ഥാന സൗകര്യ വിടവുകൾ പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. പാർലമെന്ററി രേഖകൾ പ്രകാരം രാജ്യത്തുടനീളം സർവീസ് നടത്തുന്ന 341 ട്രെയിനുകളിൽ ഇപ്പോഴും പാൻട്രി കാർ സംവിധാനങ്ങളൊന്നുമില്ലെന്നത് റെയിൽവേ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ്.
