തൃശൂർ: ഇന്ത്യയെ അസംബന്ധ കാര്യങ്ങൾ പഠിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. സ്കൂളുകളെയും സർവകലാശാലകളെയുമാണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
റീജണൽ തിയേറ്ററിൽ ഇ.എം.എസ് സ്മൃതിയും ചന്ദ്രദത്ത് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മാർക്സ് ശാസ്ത്ര കാര്യങ്ങളിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചിരുന്നു. വരും തലമുറയ്ക്കു കൈമാറേണ്ടതാണ് ഈ ഭൂമിയെന്ന ചിന്ത മാർക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗണ്‍സിലംഗം ബിനോയ് വിശ്വം, ഡൽഹി സയൻസ് ഫോറം സ്ഥാപകാംഗം പ്രബീർ പുർകായസ്ത, ഐടി വിദഗ്ധൻ റോയ് സിങ്കം, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി.മോഹൻദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ.സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.