ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടു ! യഥാര്‍ഥ പേരുവിവരങ്ങള്‍ പുറത്തു വിടാതെ ഭീകരസംഘടന; മലയാളി ഭീകരന്റെ അന്ത്യം ലിബിയയില്‍ വച്ച്…

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടതായി വിവരം. തീവ്രവാദ സംഘടന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍.

‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമര്‍ശം ഉളളത്.

ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കര്‍ അല്‍-ഹിന്ദിയെന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരില്‍ നിന്നും വ്യത്യസ്തമായി ഐഎസ് രേഖയില്‍ അബുബക്കറിന്റെ യഥാര്‍ത്ഥ പേര് പരാമര്‍ശിച്ചിട്ടില്ല.

ഇയാള്‍ സമ്പന്നമായ കുടുംബത്തിലാണ് ജനിച്ചതെന്നും കുടുംബത്തില്‍ വേറെയും എഞ്ചിനീയര്‍മാര്‍ ഉണ്ടെന്നും ഒഴികെയുള്ള വിവരങ്ങളൊന്നും സംഘടന വെളിപ്പെടുത്തിയിട്ടില്ല.

ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഐഎസ് പറയുന്നു.

ഐഎസില്‍ ചേര്‍ന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്റ (മൈഗ്രേഷന്‍) ചെയ്യാന്‍ അബുബക്കര്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ ഗള്‍ഫിലെ കമ്പനിയുമായുള്ള കരാര്‍ കാലഹരണപ്പെട്ടതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു.

ഐഎസ്, തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാന്‍ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്പോര്‍ട്ടിന് ക്രിസ്ത്യന്‍ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തില്‍ എത്താനായി.

രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കര്‍ ഒരു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായും രേഖയില്‍ പറയുന്നു.

സുരക്ഷാ ഏജന്‍സികള്‍ ഇതുവരെ അബുബക്കര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രേഖയില്‍ പരാമര്‍ശിച്ച സംഭവങ്ങള്‍ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല.

സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ ഇല്ലാതായതോടെ ഐസിസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്റ ചെയ്തിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തില്‍ വരുന്നത്.

2014 ല്‍ ലിബിയയില്‍ വിലയാറ്റ് (പ്രവിശ്യ) രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിക്കുകയും നിരവധി വിദേശ പോരാളികളെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്ക്കെതിരായ ആക്രമണവും കഴിഞ്ഞ വര്‍ഷം ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ഓപ്പറേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള ഭീകരര്‍ പങ്കെടുത്തതായി ഐഎസ് അവകാശപ്പെട്ടിരുന്നു.

Related posts

Leave a Comment