ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യനിക്ഷേപവും കത്തിക്കലും തെരുവുനായ്ക്കൾക്ക് ഭക്ഷണവിതരണവും നടത്തുന്നവർക്കെതിരേ കളക്ടർക്കും എസ്പിക്കും പരാതിയുമായി നാട്ടുകാർ. ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആലപ്പുഴ- ചേര്‍ത്തല കനാലിന്റെ പടിഞ്ഞാറേക്കരയിലെ കുടുംബങ്ങളാണ് പരാതി നൽകിയിരിക്കുന്നത്. ആറാട്ടുവഴി പാലത്തിനു സമീപം ഹോംസ്റ്റേ നടത്തുന്നവർക്കെതിരേയാണ് പരാതി.
ഇവർ വിവാഹസ്ഥലങ്ങളില്നിന്ന് വേസ്റ്റും പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളുമെടുത്ത് നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയുടെ ഉള്ളിലിട്ട് ദിവസങ്ങള്‍ കൊണ്ടാണ് കത്തിച്ചു നശിപ്പിക്കുന്നത്. പ്ലാസ്റ്റിക്ക് കത്തിക്കുന്ന ദിവസങ്ങളിൽ ഇവ എരിഞ്ഞ് കത്തിത്തീരാൻ മണിക്കൂറുകളെടുക്കും.
ഈ സമയം പരിസരത്തെ നവജാതശിശുക്കളടക്കം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയാണ്. ചീഞ്ഞളിഞ്ഞ ഭക്ഷ്യവേസ്റ്റുകൾ പുഴുവരിച്ച് ഈച്ചകളുടെ പ്രജനന കേന്ദ്രമായി മാറുകയാണ്. സമീപത്തെ വീടുകളിൽ ഇതുമൂലം ഈച്ചശല്യം രൂക്ഷമാണ്. പകർച്ചവ്യാധികൾ ഇതിലൂടെ പകരുമോയെന്നും നാട്ടുകാർ ഭയപ്പെടുന്നു.
ഇതിനു പുറമേയാണ് സുപ്രീം കോടതി ഉത്തരവുപോലും കാറ്റിൽപറത്തി രാത്രി പതിനൊന്നിനുശേഷം ഇവർ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്നതരത്തിലാണ് തെരുവുനായകള്‍ക്ക് ഭക്ഷ്യമാലിന്യം നല്‍കുന്നത്. ഇതുമൂലം ഇവയുടെ കാഷ്ടവും മൂത്രവും കാരണം വഴിയിലിറങ്ങി നടക്കാൻ വരെ അറയ്ക്കുകയാണ് നാട്ടുകാർ.
പേവിഷബാധയുള്ള പട്ടികളും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇവ ഭക്ഷണം കഴിക്കാൻ കൂട്ടമായി എത്തുന്നതിനാൽ രാത്രി 11 നുശേഷം വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ഇവിടെ ക്രിമിനലുകൾ തന്പടിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഇവിടേക്ക് രാത്രി ആരും എത്താതിരിക്കാനാണ് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി അവയെ കൂടെ കൂട്ടുന്നതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി വാഹനങ്ങൾ പോകുന്ന റോഡിൽ പട്ടികൾ വട്ടം ചാടി വാഹനയാത്രികർക്ക് അപകടങ്ങളുണ്ടാകുന്നതും നിത്യസംഭവമാകുകയാണ്.
സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ചില്ല് കഴിഞ്ഞദിവസം അടിച്ചുതകർത്തിരുന്നു. ഇത് അന്വേഷിക്കാനായി വനിതാ പോലീസ് ഉൾപ്പെടെ എത്തിയപ്പോൾ ഇവർ പട്ടികളെ അഴിച്ചുവിട്ടതിനാൽ പോലീസ് വീട്ടിൽ കയറാനാവാതെ തിരിച്ചുപോകുകയായിരുന്നു. പട്ടികൾക്ക് ഭക്ഷണം നൽകി അപകടങ്ങളുണ്ടാക്കിയ കേസിൽ ജാമ്യത്തിലിറങ്ങയ ഉടനേയാണ് വീണ്ടും ഇവർ ഇതേ പ്രവർത്തനങ്ങൾ തുടരുന്നതെന്നും നാട്ടുകാർ പറയുന്നു.
ഇതൊക്കെ ചോദ്യം ചെയ്യുന്നവർക്കെതിരേ അസഭ്യവർഷം നടത്തുകയും പീഡനക്കേസില്‍ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ പതിവെന്നും നാട്ടുകാർ പരാതിയിൽ പറയുന്നു. ഇവർക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും നഗരസഭയും പോലീസും സംയുക്ത റെയ്ഡ് നടത്തുമെന്നും നോർത്ത് സിഐ എം.ജെ. അരുൺ പറഞ്ഞു.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരാതി നല്‍കിയിരുന്നതാണ്. ഈ പരാതിയില്‍ തുടരന്വേഷണത്തിന് ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് ചീഫിനും നഗരസഭാ സെക്രട്ടറിക്കും നിര്‍ദേശം നല്കി. എന്നാല്‍, ഇവിടങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ഇവര്‍ ഇത് തുടരുകയാണ്.
ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും രാത്രിയില്‍ ഇതുവഴി പോലീസ് പട്രോളിഗ് ശക്തമാക്കണമെന്നും ബീറ്റ് പോലീസിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കാട്ടി നാട്ടുകാർ വാർഡ് കൗൺസിലർ ബീനാ ജോസഫിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
