ആ അവാര്‍ഡ് എന്നെ കുറച്ചു മോശമാക്കി, അന്ന് ഞാന്‍ ആകെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്, ആ സംഭവം പങ്കുവച്ച് മമ്മൂട്ടി

വളരെ ചെറുപ്പത്തില്‍ ലഭിച്ച ഒരു പുരസ്‌കാരമാണ് തന്നെ കുറച്ച് ‘മോശമാക്കി’യതെന്ന് നടന്‍ മമ്മൂട്ടി. ഉയരെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മെഗാസ്റ്റാറിന്റെ രസകരമായ പരാമര്‍ശം. തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ നടക്കുമ്പോഴാണ് അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഗംഗേട്ടനും (പി.വി ഗംഗാധരന്‍) ദാമോദരന്‍മാഷും എന്നെ ക്ഷണിക്കുന്നത്. നേരിട്ട് വന്ന് വിളിക്കുകയായിരുന്നു. അഹിംസയില്‍ ഒരു കഥാപാത്രം ഉണ്ട്. അതില്‍ അഭിനയിക്കാന്‍ താനേയുള്ളൂ എന്ന് പറഞ്ഞു.

അന്ന് ഞാന്‍ ആകെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നെ തന്നെ അഭിനയിക്കാന്‍ വിളിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. ആദ്യമായി എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് എനിക്ക് ലഭിച്ചു.

ആ പുരസ്‌കാരം എനിക്ക് പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി (ചിരിക്കുന്നു). കാരണം വളരെ ചെറുപ്പത്തില്‍ ലഭിച്ച പുരസ്‌കാരമായിരുന്നു. സിനിമ സ്വപ്നമായി കണ്ട് ജീവിച്ച എനിക്ക് ആ പുരസ്‌കാരം നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. ഐ.വി ശശിയും ദാമോദരന്‍ മാസ്റ്ററും ഇന്ന് നമ്മോടൊപ്പമില്ല. എന്നിരുന്നാലും ഈ അവസരത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുകയാണ്.

Related posts