ഒന്നു ‘റോബിന്‍ഹുഡ്’ ആകാന്‍ നോക്കിയതാ ! പൃഥിരാജ് സിനിമയെ അനുകരിച്ച് എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ച രഞ്ജിത്ത് കുമാര്‍ ആള് ചില്ലറക്കാരനല്ല; സ്ഥിരമായി ടാക്‌സി കാറില്‍ സഞ്ചരിച്ചിരുന്നത് മറ്റൊരു ഉദ്ദേശ്യത്തോടു കൂടി…

പൃഥിരാജ് ചിത്രം റോബിന്‍ഹുഡിനെ അനുകരിച്ച് എടിഎം മെഷീനുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറാ(37)ണു പിടിയിലായത്.

കേരളത്തിലും സംസ്ഥാനത്തിനു പുറത്തും നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ശനിയാഴ്ച പുലര്‍ച്ചെ കൊരട്ടി മുരിങ്ങൂര്‍ ജംഗ്ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാനാണ് ആദ്യശ്രമമുണ്ടായത്.

എ.ടി.എം. മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചു.

ഈ സംഭവത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലും എ.ടി.എമ്മില്‍ മോഷണശ്രമം നടന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പോലീസ് സ്റ്റേഷനിലും െസെറണ്‍ മുഴങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തുടര്‍ന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇരുപത്തിനാലു മണിക്കൂറിനകം പ്രതിയെ പിടികൂടാനായി.

ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്. മുരിങ്ങൂരിലും ഇതേയാള്‍ തന്നെയാണ് എടിഎം തകര്‍ത്തതെന്നും മനസ്സിലാക്കിയതോടെ പ്രദേശത്തെ അമ്പതോളം സിസിടിവിയില്‍ നിന്നുള്ള ദൃശ്യം പരിശോധിച്ചു.

സംഭവസമയത്ത് ഒരു കാറിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ സ്ഥലങ്ങളിലെ കൂടുതല്‍ സിസിടിവികള്‍ പരിശോധിച്ച് വാഹനം തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കു പോയിട്ടില്ലെന്ന് ഉറപ്പാക്കി. ആലുവ ഭാഗത്തേക്കു വാഹനം പോയെന്നു കണ്ടെത്തിയതോടെ ഉടമയെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി.

തുടര്‍ന്ന് കാര്‍ രഞ്ജിത്ത് കുമാറിന്റേതാണെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കണ്ടെത്തി. പിന്നീട് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ വാടകവീട്ടില്‍നിന്നു പിടികൂടുകയായിരുന്നു.

പ്രതിയെ ചാലക്കുടിയില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി. എ.ടി.എം. തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും കാറില്‍നിന്നു കണ്ടെത്തി.

പ്രതിയെ ഇന്നു സംഭവ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കോടതിയില്‍ ഹാജരാക്കും.

പൃഥിരാജ് നായകനായി പുറത്തിറങ്ങിയ ‘റോബിന്‍ഹുഡ്’ എന്ന ചിത്രമാണ് രഞ്ജിത്ത് കുമാറിന് എടിഎം മോഷണത്തിന് പ്രചോദനമായത്.

തമിഴ്നാട്ടിലും സ്വദേശമായ പാലക്കാട്ടും വിവിധകേസുകളില്‍ പ്രതിയായതോടെ വര്‍ഷങ്ങളായി ആലുവ കേന്ദ്രീകരിച്ചായിരുന്നു താമസം.

അയല്‍വാസികളെയും വീട്ടുടമയേയും ടാക്സി സര്‍വീസ് കമ്പനി ഉടമയെന്നു ധരിപ്പിച്ചായിരുന്നു ആഡംബര ജീവിതം നയിച്ചത്. സ്വന്തം ടാക്സി കാറിലാണു മോഷണത്തിനെത്തിയത്.

പോലീസ് അന്വേഷണം വഴിതിരിക്കാന്‍ ടാക്സി കാറിലുള്ള സഞ്ചാരം ഉപകരിക്കുമെന്നും രഞ്ജിത് കണക്കുകൂട്ടിയിരുന്നു.

Related posts

Leave a Comment