മകളുടെ വിവാഹ നിശ്ചയം ബന്ധുക്കളെ അറിയിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ ആള്‍ തിരികെ എത്തിയത് 23 വര്‍ഷത്തിനു ശേഷം ! തിരികെയെത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി; പറവൂരിലെ അലി നാടു വിടാന്‍ കാരണമിങ്ങനെ…

ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുക്കളെ അറിയിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ അയ്യാലിന്‍ അലി കുഞ്ഞ് വീട്ടില്‍ തിരികെ എത്തിയത് 23 വര്‍ഷത്തിന് ശേഷം. അപ്പോഴേക്കും മകളുടെ മകളും വിവാഹിതയായിരുന്നു.

പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞ് നടക്കുകയായിരുന്ന ഇദ്ദേഹത്തെ പോലീസും ജീവകാരുണ്യ പ്രവര്‍ത്തനായ നാസര്‍ തൂതയും ചേര്‍ന്ന് എറണാകുളം പറവൂരിലെ കരിമാല്ലൂര്‍ മാഞ്ഞാലിക്കരയിലെ വീട്ടിലെത്തിച്ചതോടെയാണ് ഒ.ഹെന്റ്‌റിയുടെ കഥകളെ അനുസ്മരിപ്പിക്കുന്ന ഈ അപൂര്‍വ കഥ വെളിയില്‍ വന്നത്.

ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ കണ്‍ട്രോള്‍ റൂം എസ്ഐ കുഞ്ഞന്‍, സിപിഒ റമീസ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നാട്ടുകാരാണ്. നാസര്‍ തൂതയാണ് കുടുംബാംഗങ്ങളുമായുള്ള പുനഃസമാഗമത്തിനു വഴിയൊരുക്കിയത്. കോവിഡ് പരിശോധന നടത്തി പുതിയ വസ്ത്രം ധരിപ്പിച്ചാണ് ഇയാളെ വീട്ടിലെത്തിച്ചത്.

വീടുവിട്ടിറങ്ങിയതിനെക്കുറിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെയാണ്. കുട്ടിക്കാലം മുതലേ യാത്ര ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണു നാട്ടുകാര്‍ ഇട്ട ഇരട്ടപ്പേര്. 15 വയസ്സു മുതല്‍ പലപ്പോഴും ചെറിയ യാത്രകള്‍ പോകാറുണ്ട്. ഒരേയോരു മകളുടെ വിവാഹം നിശ്ചയിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

ബന്ധുവീടുകളില്‍ ക്ഷണിക്കാനാണ് ഇറങ്ങിയത്. ആ യാത്ര പലവഴിക്കങ്ങനെ നീണ്ടു. പിന്നീടു പലപ്പോഴും വീട്ടില്‍ പോകണമെന്നു കരുതിയിരുന്നു. എന്നാല്‍ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം പോയില്ല. അന്നു വീടുമായി ബന്ധപ്പെടാനും വഴിയില്ലായിരുന്നു. ചെര്‍പ്പുളശ്ശേരി,പട്ടാമ്പി,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ പലയിടങ്ങളിലും കിട്ടിയ ജോലിയൊക്കെ ചെയ്തു.

ഒടുവില്‍ ജോലി ചെയ്യാന്‍ ആരോഗ്യമില്ലാതായി. ഭാര്യ ഖദീജയും മകളും ബന്ധുക്കളും നാട്ടുകാരും അലിയെ പലയിടങ്ങളിലും അന്വേഷിച്ചു. സൂചന പോലും ഇല്ലാത്തതിനാല്‍ അന്വേഷണം ഉപേക്ഷിച്ചു. ഇതിനിടെ മകള്‍ ഹസീനയുടെ മകളുടെ വിവാഹവും കഴിഞ്ഞു.

Related posts

Leave a Comment