ആളുമാറി ! മാല പൊട്ടിച്ച കേസില്‍ അറസ്റ്റു ചെയ്തത് ആളുമാറിയെന്ന് പരാതി; നിയമ നടപടിയ്‌ക്കൊരുങ്ങി പ്രവാസി മലയാളി…

കതിരൂര്‍: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്തെന്ന് പരാതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രൂപ സാദ്യശ്യം നോക്കി അറസ്റ്റ് ചെയ്തതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവാസി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി താജുദ്ദീനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുന്നത്.

ജൂലൈ 8നായിരുന്നു താജുദ്ധീന്റെ മകളുടെ നിക്കാഹ്. നിക്കാഹിനായി പത്ത് ദിവസത്തേക്ക് നാട്ടില്‍ വന്ന താജുദ്ദീനെ ജൂലൈ 11ന് പാതിരാത്രി ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരളശേരിയില്‍ വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു ഇത്. പിന്നീട് 52 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ താജുദ്ധീന് ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്.

നിയമനടപടിയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം തന്റെ രൂപസാദ്യശ്യമുള്ള സമാനമായ കേസില്‍ ജയിലിലായ വടകര സ്വദേശിയുടെ ഫോട്ടോകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വടകര, മങ്കട സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ മുക്കം പോലീസ് പിടികൂടിയ ഇയാളിപ്പോള്‍ കോഴിക്കോട് സബ് ജയിലിലാണ്. ശരീരത്തിന് പുറമെ, കൈയിലെ വളയും വാച്ചുമടക്കം ഒറ്റനോട്ടത്തില്‍ സാദൃശ്യം വ്യക്തമാകുമ്പോഴും ഈ സാധ്യത ഇതുവരെ പോലീസ് പരിശോധിച്ചിട്ടില്ലെന്ന് ചക്കരക്കല്‍ പോലീസ് സമ്മതിക്കുന്നു. ഇതടക്കം കാട്ടിയാണ് താജുദ്ധീന്റെ പരാതി.

പരാതിക്കാരിയടക്കം 5 സാക്ഷികള്‍ തിരിച്ചറിഞ്ഞെന്നതാണ് പിടിയിലായത് യഥാര്‍ത്ഥ പ്രതിയാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ മോഷ്ടാവ് ഉപയോഗിച്ച സ്‌കൂട്ടറോ തൊണ്ടിമുതലായ അഞ്ചരപ്പവന്‍ മാലയോ പോലും കണ്ടെടുക്കാന്‍ പോലീസിനായിട്ടുമില്ല. കേസില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് പോകാനാണ് താജുദ്ധീന്റെയും കുടുംബത്തിന്റെയും ശ്രമം.

Related posts