മറ്റാരും ഇല്ല, സര്‍ തന്നെ വരണം എന്ന് ചെന്നവര്‍ അറിയിച്ചിരുന്നുവത്രേ ! ഫ്രീ ബീ ആണല്ലോ എല്ലാര്‍ക്കും വേണ്ടത്; ബിനീഷിനെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്ന് ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റ്…

അനില്‍ രാധാകൃഷ്ണമേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിഷയം വിവാദമായ സാഹചര്യത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് തെറ്റിദ്ധാരണയുടെ പേരിലുണ്ടായ വിഷയത്തിന് ജാതിവെറിയുടെ മാനം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജുവാണി ഫെയ്‌സ്ബുക്കില്‍ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ജാതിയും, മതവും, തൊലിയുടെ നിറവും എല്ലാം പല രീതിയില്‍, പല ഭാവത്തില്‍ നവോത്ഥാന കേരളത്തിലെ ഇഷ്ട വിഷയങ്ങളാണല്ലോ. ‘മേനോന്‍ പറഞ്ഞു’ എന്ന് പറയപ്പെടുന്ന വിഷയത്തിന്മേലാണ് കോളിളക്കം എല്ലാം. ആവട്ടെ. കാരണം മേനോന്‍ ‘അഥവാ’ പറഞ്ഞിട്ടുണ്ടെങ്കില്‍ (ഭാവിച്ചിട്ടുണ്ടെങ്കില്‍ പോലും, ഇനി അതാരായാലും) പ്രകീര്‍ത്തിക്കപ്പെടേണ്ട ഒന്നല്ല. ഓര്‍ക്കുക, ഇതൊരു reported speech മാത്രമാണിപ്പോള്‍.
മാത്രവുമല്ല, ചെയര്‍മാന്‍ സഹോ ടീവിയില്‍ പറഞ്ഞു ഞാന്‍ കേട്ടത്, ‘പിറ്റേന്ന് രാവിലെ (അതായത് പ്രോഗ്രാമിന്റെ അന്ന്) ഡയറക്ടര്‍ പറഞ്ഞത് – professional ego ഉണ്ടായിരിക്കും എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്’ എന്നാണ്. അപ്പൊ തോന്നിപ്പിച്ചിട്ടേയുള്ളു, പറഞ്ഞതിന് ഫോണ്‍ റെക്കോര്‍ഡ് മുതലായ തെളിവൊന്നും നിരത്താന്‍ വയ്യല്ലോ.

ഇപ്പോള്‍ പ്രിന്‍സിപ്പല്‍ പറയുന്നു Head of the Institution എന്ന നിലക്ക് ഔദ്യോഗിക ക്ഷണം മേനോന് മാത്രേ ഉണ്ടായിരുന്നുള്ളു, നടന്‍ ആരെന്നോ, ആര് ക്ഷണിച്ചെന്നോ അറിയില്ല എന്ന്. അപ്പൊ കോളിളക്കം വെറുതെയായോ?ഇനി നേരിട്ടറിഞ്ഞ / അറിയാവുന്ന ചില വിഷയങ്ങള്‍, എനിക്ക് പറയാന്‍ തോന്നിയത് കൊണ്ട്, പറയട്ടെ.

1. അനില്‍ രാധാകൃഷ്ണ മേനോനെ ക്ഷണിക്കാന്‍ ചെന്നവര്‍ നല്‍കിയ പ്രിന്‍സിപ്പല്‍ കൊടുത്തയച്ച ഇന്‍വിറ്റേഷന്‍ ലെറ്റെറില്‍ അദ്ദേഹത്തിന്റെ പേര് മാത്രമാണുണ്ടായതത്രെ, പ്രിന്‍സിപ്പല്‍ പറഞ്ഞത് സത്യമെന്ന് ഒരു മാത്ര കരുതുക.
2. ഇത്തരം ചടങ്ങുകളില്‍ ക്ഷണിതാവായി പോകുന്നതിന് നാളിതുവരെ കാശ് വാങ്ങിച്ചിട്ടുള്ള ആളല്ല Mr. മേനോന്‍. ഇത്തവണയും അങ്ങനെ തന്നെ.
3. പരിപാടിയുടെ തലേന്ന് വൈകിട്ട് ക്ഷണിക്കാന്‍ ചെന്നവരോട്, മറ്റാരെങ്കിലും വരുന്നുണ്ടെങ്കില്‍, ഞാനില്ല കാരണം അത് കൊണ്ട് ഒരാള്‍ക്ക് remuneration കിട്ടാതെ വരണ്ട എന്ന് പറഞ്ഞിരുന്നു. മറുപടിയായി മറ്റാരും ഇല്ല, സര്‍ തന്നെ വരണം എന്ന് ചെന്നവര്‍ അറിയിച്ചിരുന്നുവത്രേ. ഫ്രീ ബീ ആണല്ലോ എല്ലാര്‍ക്കും വേണ്ടത്.
4. പിറ്റേന്ന് പരിപാടിയുടെ അന്ന് രാവിലെ പതിനൊന്നു മണിക്കടുത്തു തലേന്ന് ചെന്നവര്‍ (പ്രിന്‍സിപ്പല്‍ അല്ല) വിളിച്ചു മറ്റൊരു നടന്‍ കൂടിയുണ്ട് എന്നറിയിച്ചപ്പോള്‍, ഇന്നലെ ഒന്നും, ഇന്ന് മറ്റൊന്നും പറയുന്നു, എനിക്ക് വരാന്‍ താല്പര്യമില്ല എന്ന് പറയുകയും, ഇതില്‍ വിഷണ്ണനായി വിളിച്ച വ്യക്തി – നടനും ഡിറക്ടറും വെവ്വേറെ ചടങ്ങുകള്‍ക്കാണ് അതിഥികള്‍ ആവുന്നത് എന്ന് പറയുകയും ചെയ്തുവത്രേ. ഈ സംഭാഷണത്തിനിടയില്‍ നടനെ’ അറിയാം, എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഇതാവണം ഫോണ്‍ വിളിച്ച സാഹൊകള്‍ക്ക് പ്രൊഫഷണല്‍ ഈഗോ ആയി തോന്നിയതും, കാര്യങ്ങള്‍ വളച്ചൊടിച്ചു നടന്റെ അടുക്കല്‍ അവതരിപ്പിച്ചതും എന്ന് വേണം കരുതാന്‍.
5. ക്ഷണിക്കാന്‍ ചെന്നവര്‍ പറഞ്ഞതിനും, ക്ഷണം സ്വീകരിച്ച മേനോന്‍ പറഞ്ഞതിനും ഒന്നും തെളിവ് നിരത്താന്‍ ഇല്ലാത്തത് കൊണ്ട് മനോധര്‍മ്മം വേണ്ടുവോളം നമുക്ക് പാടാം.
ഇനി ഇന്നത്തെ കേരളത്തിന്റെ ഹീറോ പറഞ്ഞത് കൂടി ഒന്ന് ഓര്‍ത്തെടുക്കാം.
1. ഞാന്‍ മേനോനല്ല – എന്തേ ക്രിസ്ത്യാനി മോശമാണെന്ന് ഈ വിഷയത്തില്‍ ആരോ പറഞ്ഞപോലുണ്ടല്ലോ. അല്ല ഒരാള്‍ മേനോന്‍ ആയത് അയാള്‍ടെ കൊഴപ്പം കൊണ്ടോ മറ്റോ ആണോ. തരംഗം സൃഷ്ടിച്ചെടുക്കാന്‍ വര്‍ഗീയത ബെസ്റ്റ് ഐറ്റം ആണ് അല്ലെ.
2. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല – മേനോന് കിട്ടിയെങ്കില്‍ കണക്കായിപ്പോയി. പോയി അഭിനയിച്ചു തെളിഞ്ഞു വാ, എന്നിട്ട് നാഷണല്‍ അവാര്‍ഡോ, അല്ലേല്‍ ഓസ്‌കാറോ വാങ്ങിക്ക്. നമ്മള്‍ ഒന്നിച്ചു അഭിമാനിക്കും. അല്ലാതെ മറ്റൊരുത്തന്റെ നേട്ടത്തെ വിലകുറച്ചു കാണിച്ചു മിടുക്ക് കാട്ടുകയല്ല വേണ്ടത്.
ഇനി ഈ വിഷയത്തില്‍ എനിക്ക് അവസാനമായി പറയാനുള്ളത്, കാള പെറ്റൂന്ന് കേട്ടാല്‍ കയറെടുക്കാന്‍ എന്തിനാ ഓടുന്നത്? Anil Radhakrishnan Menon വേദി പങ്കിടില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെ. പക്ഷെ അങ്ങനെ പറയാന്‍ മാത്രം ചെറിയ മനസുള്ള ആളല്ല ഞാനറിയുന്ന അനിയേട്ടന്‍. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സ്‌നേഹത്തോടെ വച്ചു വിളമ്പുന്നത് ഒരു കുടുംബം പോലെ ഒന്നിച്ചിരുന്നു കഴിക്കുന്ന അദ്ദേഹത്തിന്റെ crew അത് സമ്മതിക്കും. കാരണം കുട്ടികള്‍ എന്ന് ആ അമ്മ വിളിക്കുമ്പോള്‍ ആ കുടുംബത്തിലാരും ജാതിയും, മതവും അല്ല മനുഷ്യരെ ആണ് കാണുന്നത്. ഒരു സന്ദര്‍ഭം എത്രമേല്‍ വളച്ചൊടിച്ചു മലീമസമാക്കാം എന്നതിന് ഉത്തമ ഉദാഹരണം എന്നതില്‍ കവിഞ്ഞു ഞാന്‍ ഈ വിഷയത്തില്‍ ഒരു മഹത്വവും കാണുന്നില്ല.

Related posts