കരുനാഗപ്പള്ളി : കുലശേഖരപുരം പഞ്ചായത്തിലെ പ്രധാനപാടശേഖരങ്ങളിൽ ഒന്നായ മാരൂർ താഴം വയൽ വീണ്ടും പച്ചപ്പണിയുന്നു. 19, 22 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മാരൂർതാഴം പാടശേഖരം കഴിഞ്ഞ പത്ത് വർഷമായി തരിശായി കിടക്കുകയായിരുന്നു. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിക്കായി പാടം തയാറാവുന്നത്.ടിഎസ് കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനാൽ ഇവിടെ ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
2008 ൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി മുഴുവൻ നെല്ലും നശിച്ചുപോയി.ഇതോടെ നിരാശരായ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഉപ്പുവെള്ളം തടയുന്നതിനായി നാട്ടുകാർ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. 2018ൽ മൈനർ ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെവർക്കായി ഏകദേശം 58 ലക്ഷം രൂപ മുടക്കി ഷട്ടർ സ്ഥാപിച്ചു.
ഇതോടെ ഉപ്പുവെള്ളം തടയാൻ കഴിഞ്ഞു.കഴിഞ്ഞ പ്രളയ സമയത്ത് ഷട്ടറുകൾ അടച്ചും ഗ്രാമ പഞ്ചായത്തികെ കാർഷിക കർമസേനയുടെ ട്രാക്ടർ 60 മണിക്കുർ പ്രവർത്തിപ്പിച്ചും ഉപ്പുവെളളം മുഴുവൻ കലക്കി മറിച്ചും ഷട്ടറുകൾ തുറന്നും ഉപ്പുമുഴുവനും കഴുകി മറ്റി.
പ്രദേശവാസികളെ സംഘടിപ്പിച്ച് ആർ രാമചന്ദ്രൻ എം എൽ എ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, വാർഡ് മെമ്പർ ഗേളിഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമതി രൂപികരിച്ച് അശോകൻ കുളക്കണ്ടത്തിൽ കൺവീനറായി കാർഷിക സമതിയും രൂപികരിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്ററുടെ നേത്യത്വത്തിൽ നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. 125 ഓളം വരുന്ന വനിതകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം മാലിന്യങ്ങളും, പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തു. കുലശേഖരപുരം കാർഷിക കർമ്മ സേനയുടെ ട്രാക്ടർ 24 മണിക്കൂർ പൂട്ടി നിലം ഒരുക്കി.
കൃഷിവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ ട്രാക്ടറിൽ വിത്ത് വിത യന്ത്രം ഘടിപ്പിച്ച് വിത്ത് വിതച്ചു.ഉമ ഇനത്തിൽപ്പെട്ട 110 ദിവസം കൊണ്ട് പാകമാകുന്ന അത്യുൽപ്പാദനശേഷിയുള്ള വിത്താണ് വിതച്ചത്.
വേനൽമഴ ലഭിച്ചതുകൊണ്ട് കാലവസ്ഥയും അനുകൂലമായി. 20 ഏക്കർ വരുന്ന പാടത്തിൽ നിന്ന് 60 ടൺ നെല്ലും 60 ടൺവൈക്കോലുമാണ് പ്രതിക്ഷിക്കുന്നത്.
സർക്കാരിന്റെ പിന്തുണയോടെ അർപ്പണബോധത്തോടുകൂടിയുള്ള വനിതാ കൂടായ്മയും ജനപ്രതിനിധികളുടെ ഇച്ചാശക്തിയും, കാർഷിക കർമ്മ സേനയുടെ കൂട്ടായ്മയും, ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷന്റെ പിന്തുണയുമെല്ലാം ഒരു ചേർത്തപ്പോൾ ഒരു നാട് ഹരിതാഭമായി.