കായംകുളം: ട്രെയിനിൽ വന്നിറങ്ങിയ നഴ്സിംഗ് വിദ്യാർഥി മയക്കുമരുന്നുമായി പിടിയിൽ. നുറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥി(19)നെയാണ് 32 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് ശബരിനാഥ്.
ഇയാൾ ഇടയക്ക് അവധിക്കെന്നുപറഞ്ഞ് ബംഗളൂരു വിൽനിന്നും നാട്ടിലേക്ക് വരികയും ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ അക്കൗണ്ട് വഴി പണം എത്തിച്ചാൽ പറയുന്ന സ്ഥലത്ത് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവ്.
ബംഗളൂരുവിൽനിന്ന് 800 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ 3000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സിപിഒ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
