തിരുവനന്തപുരം: എസ്.ഹരീഷിന്റെ നോവൽ മീശയ്ക്കെതിരായ സംഘപരിവാർ പ്രതിഷേധത്തിൽ പ്രതികരണവുമായി പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് നോവൽ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുതെന്നും നോവലിനെതിരേ പ്രതിഷേധിക്കാൻ ബിജെപി നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണു നല്ലതെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലുൾപ്പെടെയുള്ള ഭീഷണിയെ തുടർന്ന് മീശ എന്ന തന്റെ നോവൽ എസ്. ഹരീഷ് പിൻവലിച്ചിരുന്നു. നോവലിലെ പരാമർശങ്ങളുടെ പേരിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപമാനിക്കാനുള്ള നീക്കമുണ്ടായതിനെ തുടർന്നാണ് ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ പിൻവലിക്കാൻ നിർബന്ധിതനായതെന്ന് കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എസ്.ഹരീഷ് പറഞ്ഞു.
മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് വിവാദമായത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തു വന്നിരുന്നു. അരനൂറ്റാണ്ട് മുന്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. നോവലിൽ, അന്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകൾ എഴുത്തുകാരനെതിരേ രംഗത്തെത്തിയത്.
ആഴ്ചപ്പതിപ്പിൽനിന്നു പിൻവലിച്ച നോവൽ പിന്നീട് ഡി.സി.ബുക്സ് പുസ്തകമാക്കി പുറത്തിറക്കി. ഈ പുസ്തകം കത്തിച്ചും ചില സംഘടനകൾ പ്രതിഷേധിച്ചിരുന്നു.