ടിപി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി; അഭിവാദ്യം ചെയ്ത കുഞ്ഞനന്തന് മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം…

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക കൂടിക്കാഴ്ച. കെ.സി. രാമചന്ദ്രന്‍, ടി.കെ. രജീഷ് എന്നിവരുമായായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച. ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി.ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നു വച്ചെതന്നും സൂചനയുണ്ട്. എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പ്രത്യഭിവാദ്യവും നടത്തി. രാവിലെ ഒന്‍പതരയ്ക്കാണു ജയിലിലെ ചടങ്ങ് വച്ചിരുന്നതെങ്കിലും തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഒന്‍പതിനു തന്നെ ജയിലിലെത്തിയിരുന്നു. ചടങ്ങില്‍ മണ്ഡലം എംഎല്‍എ കെ.എം ഷാജിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.

Related posts