ധീരന്‍ എന്നാണ് ഷുഹൈബിനെ വിളിക്കേണ്ടത്! ജയരാജന് കൊടുക്കേണ്ടത് മരണവ്യാപാരി പുരസ്‌കാരവും; പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ ക്രിമിനലെന്ന് മുദ്രകുത്തിയ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ജയരാജന്‍ ചോരക്കൊതിയനാണെന്നും ജയരാജന് കൊടുക്കേണ്ടത് ഫാസിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. മരണത്തിന്റെ വ്യാപാരി പുരസ്‌കാരമാണെന്നും പി.കെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ശുക്കൂര്‍ ക്രിമിനലാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കാറില്‍ പോകുമ്പോള്‍ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം.

അന്ന് തെളിവായി കാര്‍ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയില്‍ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാള്‍ മാറ്റിപ്പറഞ്ഞില്ല. അങ്ങിനെയുള്ളൊരാള്‍ക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം കൊടുക്കുന്നുവത്രേ. കൊടുക്കണം. ഇപ്പോ തന്നെ കൊടുക്കണം. ശുക്കൂറും ശുഹൈബുമൊക്കെയായിരുന്നല്ലോ ഇന്നാട്ടിലെ ഫാസിസ്റ്റുകള്‍. 37 വെട്ടുകള്‍ ശരീരത്തില്‍ വീണപ്പോഴും കൂടെയുള്ളവര്‍ക്ക് വല്ലതും പറ്റിയോ എന്നായിരുന്നു ശുഹൈബ് ചോദിച്ചത്. ധീരന്‍ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത് എന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

എടയന്നൂര്‍ എന്ന പ്രദേശം കീഴല്ലൂര്‍ പഞ്ചായത്തിലാണ്. സി.പി.ഐ.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത്. യു.ഡി.എഫിന് ആകെ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ മാത്രമാണുള്ളത്. അസംബ്ലി മണ്ഡലമാണെങ്കില്‍ മട്ടന്നൂരാണ്. ഇ.പി ജയരാജന് പോലും നാല്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലം. അങ്ങിനെയുള്ള സ്ഥലത്താണ് ഒരു ചെറുപ്പക്കാരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും പിന്‍മാറാന്‍ തയ്യാറാവാതിരുന്നത്.

നാട്ടിലെ സ്‌കൂളില്‍ കുറച്ചു കുട്ടികളെ കെ.എസ്.യുവിന്റെ മെമ്പര്‍ഷിപ്പ് വിതരണത്തിന് ഏര്‍പ്പാടാക്കി. കെ എസ്.യു ക്കാരെ അടിക്കാന്‍ വന്നത് എസ്.എഫ്.ഐ ക്കാര്‍ മാത്രമായിരുന്നില്ല സി.ഐ.ടി യു ക്കാരുമുണ്ടായിരുന്നു. കുട്ടികളെ സി.ഐ.ടി.യു ക്കാര്‍ക്ക് വിട്ടു കൊടുത്ത് ഈ ചെറുപ്പക്കാരന്‍ നേതാവ് ചമഞ്ഞില്ല. അവര്‍ക്കിടയില്‍ നെഞ്ച് വിരിച്ച് നിന്നു. തല്ലാന്‍ വന്നവരെ ഉള്ള ശക്തിയില്‍ തിരിച്ചും തല്ലി. ശുഹൈബ് എന്നായിരുന്നു അവന്റെ പേര്. 37 വെട്ടുകള്‍ ശരീരത്തില്‍ വീണപ്പോഴും കൂടെയുള്ളവര്‍ക്ക് വല്ലതും പറ്റിയോ എന്നായിരുന്നു അവന്‍ ചോദിച്ചത്. ധീരന്‍ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത്?

എന്നാല്‍ സി.പി.എം ജില്ലാ സിക്രട്ടറിക്ക് അവന്‍ ക്രിമിനലാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ സേവനനിരതനായി എപ്പോഴും പ്രവര്‍ത്തിക്കുന്ന അവന്‍ നാട്ടിലെ സമാധാനം കെടുത്തുന്നവനാണ്. മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ഇയാള്‍ ഇത് തന്നെയാണ് പറഞ്ഞത്. കാറില്‍ പോകുമ്പോ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം. തെളിവായി കാര്‍ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയില്‍ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാള്‍ മാറ്റിപ്പറഞ്ഞില്ല.

അങ്ങിനെയുള്ളൊരാള്‍ക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം കൊടുക്കുന്നുവത്രേ! കൊടുക്കണം. ഇപ്പോ തന്നെ കൊടുക്കണം. ശുക്കൂറും ശുഹൈബുമൊക്കെയായിരുന്നല്ലോ ഇന്നാട്ടിലെ ഫാഷിസ്റ്റുകള്‍. ഇയാള്‍ ചോരക്കൊതിയനാണ്. ഇയാള്‍ക്ക് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. Merchant of Death (മരണത്തിന്റെ വ്യാപാരി) പുരസ്‌കാരമാണ്.

 

Related posts