യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, മോദി 12 മിസൈലുകള്‍ ആക്രമണത്തിനു തയാറാക്കി നിര്‍ത്തിയിരിക്കുന്നു! ഇതു കേട്ടതോടെ പാക്കിസ്ഥാന്‍ പൈലറ്റിനെ തിരിച്ചുതരികയായിരുന്നു; അഭിനന്ദന്‍ വര്‍ധമാനെ തിരികെ നല്‍കിയത് തന്റെ ഭീഷണിയെതുടര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു താന്‍ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്നും തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കസേര നിലനിന്നാലും ഇല്ലെങ്കിലും ദേശസുരക്ഷയുടെ കാര്യത്തില്‍ എനിക്ക് വലിയ പ്രതിബദ്ധതയുണ്ട്. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ ഭീകരര്‍ ഇതാണു എന്റെ നിലപാട്. മോദി പറഞ്ഞു.

ഫെബ്രുവരി 27നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ പിടികൂടി. എന്നാല്‍ മാര്‍ച്ച് 1ന് രാത്രി അദ്ദേഹത്തെ അവര്‍ക്കു മോചിപ്പിക്കേണ്ടി വന്നു. കാരണം’നാം ഒരു പത്രസമ്മേളനം നടത്തി. നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദി നിങ്ങളോട് (പാക്കിസ്ഥാനോട്) എന്തു ചെയ്‌തെന്നു ലോകത്തോടു നിങ്ങള്‍ക്കു നിരന്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കി.

‘രണ്ടാം ദിവസം മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ അവരോട് പറഞ്ഞു, മോദി 12 മിസൈലുകള്‍ ആക്രമണത്തിനു തയാറാക്കി നിര്‍ത്തിയിരിക്കുന്നു; സ്ഥിതി വഷളാകും. ഇതു കേട്ട പാടെ പാക്കിസ്ഥാന്‍ പൈലറ്റിനെ തിരിച്ചുതരാമെന്നു പറഞ്ഞു. ഇല്ലെങ്കില്‍ കളി കാണാമായിരുന്നു. ഇതെല്ലാം അമേരിക്കയാണു പറഞ്ഞത്. ഞാന്‍ പറയുന്നതല്ല. പക്ഷേ സമയമാകുമ്പോള്‍ ഞാന്‍ തന്നെ എല്ലാം പറയും’. മോദി കൂട്ടിച്ചേര്‍ത്തു.

Related posts