അച്ഛാ ദിന്‍ എന്നൊന്നില്ല! സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ട് മനം മടുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്; നരേന്ദ്രമോദിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ജനശ്രദ്ധ നേടിയ അഭിനന്ദ് പതക്ക് പ്രചാരണ തിരക്കില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സാദൃശ്യത്തിന്റെ പേരില്‍ ജനശ്രദ്ധ നേടിയ അഭിനന്ദ് പതക്ക് കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്ന് റിപ്പോര്‍ട്ട്.

എന്‍.ഡി.എയുമായി സഖ്യത്തിലുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഉത്തര്‍പ്രദേശിലെ സംസ്ഥാന പ്രസിഡന്റായിരുന്ന അഭിനന്ദ് ഇപ്പോള്‍ ചത്തീസ്ഗഢിലെ നക്സല്‍ ബാധിത മേഖലയായ ബസ്തറില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചരണം നടത്തുകയാണെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

‘കാണാന്‍ മോദിജിയെ പോലെ ഉള്ളത് കൊണ്ട് അച്ഛാ ദിന്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച എന്റെയടുത്ത് വരാറുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ട് മനം മടുത്താണ് ഞാന്‍ കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്’. പതക്ക് പി.ടി.ഐയോടു പറഞ്ഞു.

മോദിയുടെ സത്വസിദ്ധമായ ശൈലിയില്‍ പ്രചരണത്തില്‍ പങ്കെടുക്കുന്ന അഭിനന്ദിന് പക്ഷേ അച്ഛെ ദിന്നിനെക്കുറിച്ച് മോദിയുടേതിന് വിരുദ്ധമായ അഭിപ്രായമാണ്. ‘മിത്രോന്‍, ഞാന്‍ ഇവിടെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍ അച്ഛെ ദിന്‍ വരാന്‍ പോകുന്നില്ല. അതൊരു തെറ്റായ വാഗ്ദാനമായിരുന്നു. ജഗ്ദല്‍പൂരിലെ തെരുവില്‍ ജനങ്ങളെ അഭിസംബോധനം ചെയ്ത് അഭിനന്ദ് പറഞ്ഞതായി ദൈശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts