നോട്ടു നിരോധനം രാജ്യത്തിന് വരുത്തിവച്ച മുറിവുകള്‍ കൂടുതല്‍ തെളിഞ്ഞ് വരികയാണ്! യുവാക്കളുടെ ജോലി സാധ്യതയെ അത് നേരിട്ട് ബാധിച്ചിരിക്കുന്നു; നോട്ടുനിരോധന വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രിയ്ക്ക് പറയാനുള്ളത്

നോട്ടുനിരോധനം കഴിഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോള്‍ 2016 ല്‍ മോദിയും കൂട്ടരും രാജ്യത്തെ ജനങ്ങള്‍ക്ക് വരുത്തി വച്ച മുറിവുകള്‍ കൂടുതല്‍ തെളിഞ്ഞ് വ്യക്തമാവുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ടുനിരോധനം കൊണ്ടുണ്ടായ ദുരിതങ്ങള്‍ ഇനിയും പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സാമ്പത്തിക നയങ്ങളില്‍ നിശ്ചിതത്വവും വ്യക്തതയും സര്‍ക്കാര്‍ കൊണ്ടുവരണം. സാമ്പത്തിക നയങ്ങളിലെ അനാവശ്യമായ സാഹസികത എങ്ങനെയാണ് രാജ്യത്തെ നീണ്ട കാലത്തേക്ക് അലോരസപ്പെടുത്തുക എന്നും സാമ്പത്തിക നയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകതയും മനസ്സിലാക്കേണ്ട ദിവസമാണിന്ന്’- അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായങ്ങള്‍ ഇനിയും നോട്ടുനിരോധനത്തില്‍ നിന്നും കരകയറിയിട്ടില്ല എന്നും, യുവാക്കളുടെ ജോലി സാധ്യതയെ നോട്ടുനിരോധനം നേരിട്ട് ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹ്രസ്വകാല സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടു കൊണ്ട് ഇനിയും ഇത്തരം അസാധാരണ നയങ്ങള്‍ അവലംബിക്കരുത്, അത് സാമ്പത്തിക മേഖലയിലും കമ്പോളത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കും’- മന്‍മോഹന്‍ പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ നടത്തും. മോദി മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Related posts