നരേന്ദ്രമോദിയുടെ ജനപ്രീതിയും പിന്തുണയും ഓരോ ദിവസവും കുറഞ്ഞു വരുന്നു! തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും ശ്രമം നടക്കുന്നു; ചൈനയിലെ വാര്‍ത്താ ഏജന്‍സി പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

ഓരോ ദിവസം കടന്നുപോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും പിന്തുണയും ഒന്നിനൊന്ന് കുറഞ്ഞ് വരുകയാണെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ദിവസേനയെന്നോണം ജനപ്രീതി ഇടിയുന്നതിനാല്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നേരത്തെ ആക്കിയേക്കുമെന്ന നിരീക്ഷണം പങ്കുവയ്ക്കുന്ന ലേഖനത്തിലാണ് സിന്‍ഹുവ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. കൊട്ടിഘോഷിക്കപ്പെട്ടതുപോലെ നോട്ട് നിരോധനം കൊണ്ടോ,ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമോ ഇന്ത്യക്ക് സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്നും രാജ്യത്താകമാനം നടക്കുന്ന അക്രമപ്രവര്‍ത്തനത്തിന് ഡല്‍ഹിയെ കുറ്റപ്പെടുത്തുന്ന സിന്‍ഹുവ വിശകലനം പറയുന്നു.

ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ പ്രകടനം മോശമായിരുന്നുവെന്നും അനുദിനം ഇടിയുന്ന ജനപ്രീത തിരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ മോദിയെ പ്രേരിപ്പിച്ചേക്കുമെന്നുമാണ് നിരീക്ഷണം.

തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് അടിതെറ്റാന്‍ പ്രധാന കാരണമായി പറയുന്നത് രാജ്യവ്യാപകമായി വര്‍ധിച്ച് വരുന്ന ദളിത് അക്രമങ്ങളാണ്. സംഘപരിവാറുകാരുടെ അതിക്രമങ്ങളും ഇതിന് കാരണമായി പറയുന്നു. എങ്കിലും ചൈനയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം ഇപ്പോഴും പറയുന്നത് ഭൂരിപക്ഷം കുറവെങ്കിലും മോദി തന്നെ അടുത്ത തവണയും അധികാരത്തില്‍ വരുമെന്നാണ്.

Related posts