മേഘങ്ങളില്ലാത്തതുകൊണ്ട് റോമിയോയ്ക്ക് സിഗ്നലുകള്‍ നന്നായി കിട്ടുന്നുണ്ട്! മോദിയുടെ റഡാര്‍ പരാമര്‍ശത്തിനെതിരെ ട്രോളുമായി ഊര്‍മിള മതോണ്ടകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ ദിവസം നടത്തിയ റാഡാര്‍, കാര്‍മേഘ പരാമര്‍ശം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. രണ്ട് ദിവസം മുമ്പ് തുടങ്ങിയ പണി ട്രോളന്മാര്‍ ഇതുവരെയും നിര്‍ത്തിയിട്ടുമില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ റഡാര്‍ പരാമര്‍ശത്തെ ട്രോളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍ രംഗത്തെത്തിയിരിക്കുന്നു.

ട്വിറ്ററില്‍ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഊര്‍മിളയുടെ പ്രതികരണം. മേഘങ്ങളില്ലാത്ത, തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി. അതുകൊണ്ട് എന്റെ അരുമ റോമിയോയുടെ കാതുകള്‍ക്ക് റഡാര്‍ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കും- ഊര്‍മിള ട്വിറ്ററില്‍ കുറിച്ചു.

വടക്കന്‍ മുംബൈയില്‍നിന്നാണ് ഊര്‍മിള മത്സരിക്കുന്നത്. വാര്‍ത്താ ചാനലായ ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിനിടെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. ആക്രമണത്തിന് പുറപ്പെടും മുമ്പ് മഴയും കാര്‍മേഘങ്ങളുമുണ്ടായിരുന്നതിനാല്‍ വ്യോമസേനയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ കാര്‍മേഘങ്ങള്‍ സഹായിക്കുമെന്ന് താന്‍ പറയുകയും അത് മാനിച്ച് ആക്രമണം നടത്തുകയായിരുന്നുമെന്നാണ് മോദി പറഞ്ഞത്.

അഭിമുഖത്തിന്റെ ഈ ഭാഗം ബി ജെ പി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പരിഹാസം ഉയര്‍ന്നതിനു പിന്നാലെ ഇത് നീക്കം ചെയ്തു. ഇതിനു പിന്നാലെ ഇതേ അഭിമുഖത്തിലെ മറ്റൊരു ഭാഗവും പുറത്തെത്തി. 1987-88 കാലത്ത് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തെന്നും അത് ഇമെയില്‍ മുഖാന്തരം ഡല്‍ഹിക്ക് അയച്ചെന്നും മോദി അവകാശപ്പെടുന്നതായി ഈ വീഡിയോയില്‍ കാണാം.

ഇതിനെതിരെയും വലിയ പരിഹാസമാണ് ഉയരുന്നത്. 1987ലാണ് ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിക്കുന്നത്. നിക്കോണ്‍ കമ്പനിയാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കുന്നത്. പുറത്തിറക്കിയ സമയത്ത് വലിയ വിലയുമായിരുന്നു ക്യാമറക്ക്. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി വിലയേറിയ ക്യാമറ എങ്ങനെ സ്വന്തമാക്കിയെന്നും പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത് 1995ലാണെന്നും ചൂണ്ടിക്കാണിച്ചാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നത്.

Related posts