തമ്പി കണ്ണന്താനത്തോട് മോഹന്‍ലാല്‍ പറഞ്ഞു ‘സോറി ഈ രംഗം എനിക്ക് പറ്റില്ല’ ! മെഗാഹിറ്റ് സിനിമ മാന്ത്രികത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വിസമ്മതിച്ച ആ രംഗം ഇങ്ങനെയായിരുന്നു…

മോഹന്‍ലാലിനെ താരരാജാവാക്കിയ സംവിധായകനാണ് തമ്പി കണ്ണന്താനം. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് മാന്ത്രികം. എന്നാല്‍ മാന്ത്രികത്തിന്റെ ചിത്രീകരണവേളയില്‍ ചിലരംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്കു പറ്റില്ലെന്ന് മോഹന്‍ലാല്‍ തമ്പി കണ്ണന്താനത്തോട് പറഞ്ഞിരുന്നതായി തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരിയുടെ വെളിപ്പെടുത്തല്‍

‘ഇന്ദ്രജാല’ ത്തിനു ശേഷം മോഹന്‍ലാലിനെ വച്ച് ഒരു മാസ് ത്രില്ലര്‍ വേണം തമ്പി കണ്ണന്താനത്തിന്. മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നൊരു സിനിമ. ആര് എഴുതും? തൊട്ട് മുമ്പ് തമ്പി കണ്ണന്താനം എടുത്ത സിനിമ സുരേഷ് ഗോപി നായകനായ ‘ചുക്കാന്‍ ‘ ആയിരുന്നു. ബാബു പള്ളാശ്ശേരി ആയിരുന്നു തിരക്കഥ. മോഹന്‍ലാലിനു വേണ്ടി ബാബുപള്ളാശ്ശേരി എഴുതിയ തിരക്കഥ ആയിരുന്നു ‘ചുക്കാന്‍’. എന്നാല്‍ മോഹന്‍ലാലിന് തിരക്കായതോടെ നായകനായി സുരേഷ്‌ഗോപിയെത്തി. പടം പ്രതീക്ഷിച്ചതു പോലെ വിജയിച്ചതുമില്ല. തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമ ബാബു പള്ളാശ്ശേരിയെ ഏല്‍പ്പിക്കാന്‍ തമ്പി കണ്ണന്താനം തീരുമാനിച്ചു.

തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരിയോട് ഒന്നേ ആവശ്യപ്പെട്ടുള്ളു. പക്കാ കൊമേഴ്‌സ്യല്‍ ആയിരിക്കണം. മോഹന്‍ലാലിന്റെ ഫാന്‍സ് തുടക്കം മുതല്‍ കൈയ്യടിക്കണം. ബാബു പള്ളാശ്ശേരി തല പുകഞ്ഞ് ആലോചിച്ചു. പിന്നെ, തമ്പി കണ്ണന്താനത്തെ വിളിച്ചു; ”നമ്മുക്ക് ഒരു സി.ഐ.ഡി സിനിമ ചെയ്താലോ?’ ത്രെഡ് തമ്പി കണ്ണന്താനത്തിന് ഇഷ്ടപ്പെട്ടു. അടുത്ത ദിവസം തന്നെ ബാബു പള്ളാശ്ശേരിയെ ചെന്നൈയ്ക്ക് വിളിപ്പിച്ചു. കഥ മോഹന്‍ലാലിനും ഇഷ്ടമായി. അതോടെ തിരക്കഥാരചന ആരംഭിച്ചു. തമ്പി കണ്ണന്താനത്തിന്റെ ചെന്നൈയിലെ വീട്ടിലിരുന്നായിരുന്നു തിരക്കഥാരചന.

ചിത്രത്തിന്റെ 90 ശതമാനവും ചിത്രീകരിച്ചത് സെറ്റിട്ടായിരുന്നു. 23 വര്‍ഷം മുമ്പ് മൂന്നു കോടി ബഡ്ജറ്റില്‍ ചിത്രീകരിച്ച സിനിമ. എം.ജി.ആര്‍ ഫിലിം സിറ്റി, കിഷ്‌ക്കിന്ദ, ചിദംബരം, പീച്ചാവാരം എന്നീ പ്രധാന ലൊക്കേഷനുകള്‍. സാലു.കെ.ജോര്‍ജ്ജ് ആയിരുന്നു ക്യാമറ. സൂപ്പര്‍ സുബ്ബരായന്‍ സംഘട്ടനം. അങ്ങനെ ചിത്രീകരണം തുടങ്ങി. മോഹന്‍ലാലിനു വേണ്ടി തികച്ചും വ്യത്യസ്തമായ ഒരു ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരുന്നു ബാബു പള്ളാശ്ശേരി എഴുതിയിരുന്നത്.

‘ഒരു ഗുഹയില്‍ നിന്നു തുറന്നു വിടുന്ന കാളക്കുട്ടിയെ കുതിരപ്പുറത്തു വന്ന് മോഹന്‍ലാല്‍ കീഴടക്കുന്ന രംഗമായിരുന്നു അത്. ‘സ്‌പെയിനിലെ കാളപ്പോരിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, മോഹന്‍ലാലിനുള്ള കോസ്റ്റ്യൂംസും മറ്റും തയാറാക്കി. അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാല്‍ അതു പറയുന്നത്.’ഒരു ചികിത്സ കഴിഞ്ഞു വന്നതുകൊണ്ട്, മൃഗങ്ങളുമായി ഓവര്‍ സ്‌ട്രെയിന്‍ എടുത്ത് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ട് ”’എന്നാല്‍ ഡ്യൂപ്പിനെ വച്ചാലോ? ‘ ബാബു പള്ളാശ്ശേരി ചോദിച്ചു. പക്ഷേ, മോഹന്‍ലാല്‍ സമ്മതിച്ചില്ല; ‘ചെയ്താല്‍ ഞാന്‍ തന്നെ ചെയ്യും’ അതോടെ, ആ സീന്‍ മാറ്റിയെഴുതാന്‍ തീരുമാനമായി. ബാബു പള്ളാശ്ശേരി പറയുന്നു.

അങ്ങനെ മാറ്റി എഴുതിയതാണ്, റിലീസിംഗ് ഡേറ്റില്‍ ആദ്യം സിനിമ ടിക്കറ്റെടുത്ത് മോഹന്‍ലാലിന്റെ കഥാപാത്രം നഗ്മയില്‍ നിന്ന് സമ്മാനം വാങ്ങുന്ന രംഗം. ആല്‍ബി റോമിയോ ഹിഗ്വിറ്റ എന്നായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമ സൂപ്പര്‍ ഹിറ്റ് ആയി. മോഹന്‍ലാല്‍ മാജിക് അവതരിപ്പിക്കുന്ന ചില രംഗങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. മാജിക്കില്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ പ്രശസ്ത മജീഷ്യനായ ആര്‍.കെ മലയത്താണ് എത്തിയത്. എന്നാല്‍ മോഹന്‍ലാലിന്റെ കൈവേഗം സാക്ഷാല്‍ മലയത്തിനെപ്പോലും അമ്പരപ്പിച്ചു.അദ്ദേഹം സെറ്റില്‍ അത് പരസ്യമായി പറയുകയും ചെയ്തു.

സംസ്ഥാന അവാര്‍ഡ് ജേതാവായ വിനായകന്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് മാന്ത്രികം. മാന്ത്രികത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന ഇന്നത്തെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസാണ് വിനായകനെ ‘കമ്മട്ടിപ്പാടത്തെ ഒരു ഡാന്‍സര്‍ പയ്യന്‍” എന്നു പറഞ്ഞ് ബാബു പള്ളാശ്ശേരിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ബാബു പള്ളാശ്ശേരിയുടെ റെക്കമന്റേഷനില്‍ വിനായകന് ഒരു ഗാനരംഗത്ത് വേഷം ലഭിക്കുകയും ചെയ്തു. 1995 ല്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മാന്ത്രികം.’മിസൈല്‍മാന്‍’ അബ്ദുള്‍ കലാമിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ് രഘുവരന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹേമന്ത് രാവണിന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്തായാലും ചിത്രം സൂപ്പര്‍ഹിറ്റായി.

Related posts