മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ ചോദ്യം കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി: മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോംപിനേഷന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ചിരി സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം സത്യന്‍ പങ്കുവയ്ക്കുന്നതിങ്ങനെ- മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്തിയതിനു ശേഷമുള്ള ഒരു ദിനം.

രാത്രി വൈകി ഷൂട്ടിങ്ങ് കഴിഞ്ഞു ലാലുമൊത്ത് കാറില്‍ മടങ്ങുകയാണു ഞാന്‍. മറ്റൊരു സുഹുത്തും കാറിലുണ്ട്. വഴിയില്‍ പരിചയമില്ലാത്ത ഒരാള്‍ കൈകാണിച്ചു. അസമയമായതിനാല്‍ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.

ലാല്‍ എന്നെ വിമര്‍ശിച്ചു, ‘ പേരില്‍ സത്യന്‍ എന്നുണ്ടായിട്ടു കാര്യമില്ല, മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്? ശേഷം കാര്‍ നിര്‍ത്തി, അയാളെയും കയറ്റി. യാത്രയ്ക്കിടെ അയാള്‍ മോഹന്‍ലാലിനോടു സംസാരം തുടങ്ങി.

വീടെവിടെയാണെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. വീടു തിരുവനന്തപുരത്താണെന്നറിയിച്ച ലാല്‍ വീട്ടുകാരുടെ വിരങ്ങളും പറഞ്ഞു. കാറില്‍ കയറിയ ആളും തിരുവനന്തപുരംകാരനാണ്. പറഞ്ഞു വന്നപ്പോള്‍ ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍നായരെയും അമ്മ ശാന്തകുമാരിയേയുമൊക്കെ ആള്‍ക്കു നല്ല പരിചയം. ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരിലാലിനെയും അറിയാം. തുടര്‍ന്നാണ് തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം അയാളില്‍ നിന്നുണ്ടായത്, നിങ്ങളുടെ പേരെന്താണ്?’

പെട്ടെന്നൊരു മറുപടി ലാലില്‍ നിന്നുണ്ടായില്ല. അല്‍പസമയത്തിനുശേഷം ലാലിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി ഞങ്ങള്‍ കേട്ടു. ‘ മോഹന്‍ലാല്‍’, കാറിനുള്ളില്‍ ഇരുട്ടായതിനാല്‍ മുഖത്തെ ചമ്മല്‍ കാണാന്‍ പറ്റിയില്ല. റോഡിനിരുവശവും മോഹന്‍ലാല്‍ നായകനായ സിനിമകളുടെ വലിയ പോസ്റ്ററുകള്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതു കാണാം.

ഇനി ആള്‍ക്ക് മോഹന്‍ലാലിനെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കുമോ? ഞാന്‍ ലൈറ്റിട്ടു. അപ്പോള്‍ നല്ല വെളിച്ചത്തില്‍ മോഹന്‍ലാലിന്റെ മുഖത്തുനോക്കി അയാളുടെ അടുത്ത ചോദ്യം വന്നു: ‘മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ കാറിനകത്തുള്ളവരെല്ലാം ഞെട്ടി! ലാല്‍ എന്തോ മറുപടി പറഞ്ഞ് ഉഴപ്പി. ചിരിപൊട്ടിപ്പോകാതിരിക്കാന്‍ പാടുപെട്ട് മുഖം കുനിച്ച് ഞാനിരുന്നു. നോക്കുമ്പോള്‍ ലാല്‍ ഉറക്കം അഭിനയിച്ച് സീറ്റില്‍ ചാരിക്കിടക്കുകയാണ്.

യാത്ര അവസാനിക്കുന്നതു വരെ മോഹന്‍ലാല്‍ കള്ള ഉറക്കം തുടര്‍ന്നു. തനിക്കിറങ്ങേണ്ട സ്ഥലമായപ്പോള്‍ നമ്മുടെ കക്ഷി യാത്രപറയാനായി ലാലിനെ നോക്കി. ലാലുണ്ടോ ഉണരുന്നു! ‘പാവം ഉറങ്ങിക്കോട്ടെ.. ഉണരുമ്പോള്‍ വിശ്വനാഥന്‍ നായരുടെ മോനോട് പറഞ്ഞാല്‍ മതി……’ആള്‍ ഇറങ്ങിപ്പോയി.

ആ നിമിഷം മോഹന്‍ലാല്‍ ഉണര്‍ന്നു. എന്നോടു ചോദിച്ചു: ‘ഇതിപ്പോള്‍ നേരംവെളുക്കുന്നതിനു മുമ്പുതന്നെ നിങ്ങള്‍ മാലോകരെ അറിയിക്കുമല്ലോ അല്ലേ?…..”ഉറപ്പായും’ ഞാന്‍ വാക്കുകൊടുത്തു. അതു പാലിക്കുകയും ചെയ്യുന്നു!.’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Related posts