ഒപ്പിന് സ്പര്‍ശനം ! ഈ കോവിഡ് കാലത്തും വകുപ്പ് തലവനില്‍ നിന്നും അതിക്രമം നേരിട്ടു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവിയ്‌ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.

എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍.

മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആരോപണവിധേയന്‍ വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരു വെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്‍മാരുടെ ഒപ്പ് ആവശ്യമാണ്.

ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു.

തുടര്‍ന്ന് സംഘടന നടത്തിയ അന്വേഷണത്തില്‍ മറ്റു പലര്‍ക്കും ഈ വകുപ്പുമേധാവിയില്‍ നിന്ന് സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞു.

ഇതേ തുടര്‍ന്നാണ് കഴിഞ്ഞമാസം 30ന് എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഈ മാസം ഒന്നിന് ആരോപണവിധേയന്‍ വിരമിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ വിളിച്ച യോഗത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില തീരുമാനങ്ങളെടുത്തതായാണ് വിവരം. ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല.

Related posts

Leave a Comment