അമ്പലപ്പുഴ: കോവിഡ് മറയാക്കി ആംബുലൻസുകാർ അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് രോഗികളുമായി പോകുന്നതിന് അമിതനിരക്ക് ഈടാക്കുന്നത്.
ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് പി പി ഇ കിറ്റ് ഉൾപ്പെടെയുള്ള ചെലവാണ് പറയുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം രോഗിയെ കൊണ്ടുപോകാൻ 2000 രൂപയാണ് ഈടാക്കുന്നത്. ഇതിനുപുറമേ പി പി ഇ കിറ്റിന് 500രൂപ വീതം നൽകേണ്ടിവരുന്നു.
ആശുപത്രി പരിസരങ്ങളിൽ വിലകുറച്ച് കിറ്റുകൾ ലഭ്യമാണെങ്കിലും രോഗികളോടൊപ്പം ഉള്ളവരോട് കിറ്റിന്റെ വില പറയാതെ യാത്രാനിരക്കുൾപ്പെടെയുള്ള തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്.
ഏജന്റുമാർ മുഖേനയാണ് ഇവർക്ക് പി പി ഇ കിറ്റ് ലഭിക്കുന്നത്. ആശുപത്രി വളപ്പിനുള്ളിൽ കച്ചവടങ്ങൾ അനുവദനീയമല്ലെങ്കിലും കിറ്റിന്റെ കച്ചവടം ആശുപത്രി വളപ്പിൽ തകൃതിയാണ്.
ഇടനിലക്കാർ മുഖേനയാണ് ഇവിടെ കിറ്റ് എത്തുന്നത്. ആംബുലൻസുകാർക്ക് 250 മുതൽ 300 രൂപ നിരക്കിലാണ് കിറ്റുകൾ നൽകുന്നത്. ഇവർ ഇതിന് ഇരട്ടിവിലയാണ് ഈടാക്കുന്നത്.
രോഗിയുമായി പോകുമ്പോൾ ഡ്രൈവർക്കുള്ള പി പി ഇ കിറ്റും രോഗിയുടെ ചെലവിൽ ഉൾപ്പെടുത്തും. കിറ്റിന് ബില്ലും നൽകാറില്ല. മുൻഗണന പ്രകാരമാണ് ആവശ്യക്കാർക്ക് ആംബുലൻസ് സേവനം ലഭിക്കുന്നത്.
മറ്റ് ആംബുലൻസുകളുടെ സേവനം ലഭിക്കാത്തതിനാൽ ഇവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട അവസ്ഥയാണുള്ളത്. ആംബുലൻസ് നിരക്ക് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടില്ലാത്തതിനാൽ തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്.
കോവിഡ് ബാധിതരിൽനിന്നും അമിതനിരക്ക് ഈടാക്കാമെന്നതിനാൽ മറ്റ് രോഗികൾക്ക് യാത്രചെയ്യാൻ ആംബുലൻസ് സൗകര്യങ്ങൾ ലഭിക്കുന്നുമില്ല.