എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ് ! 2 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു;അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്;കേശുവിനെക്കുറിച്ച് മനസ്സു തുറന്ന് മാതാവ്…

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും കുസൃതിക്കുടുക്കയായ കേശുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്‌നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോള്‍ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിന്. ആ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് കേശുവിന്റെ അമ്മ ബീന.

എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്. 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു. അത് വീട് വയ്ക്കാനും, മറ്റാവശ്യങ്ങള്‍ക്കുമായി ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍. അതെല്ലാം എന്റെ കുഞ്ഞ് അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്’ അമ്മ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു തുടങ്ങി.കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്.

ഒരുപാട് അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിക്കിട്ടിയ മോനാണ് അവന്‍. മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ തീരില്ല അവനെ ലഭിക്കാനായി നടത്തിയ പ്രാര്‍ത്ഥനകളെ പറ്റിയും ബീന പറയുന്നുണ്ട്. മകനോട് വലിയ ഇഷ്ടം തന്നെ ആയിരുന്നു അദ്ദേഹത്തിന്. അതിന്റെ ഇടയ്ക്ക് കടങ്ങള്‍ കൂടിയപ്പോഴാണ് അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അങ്ങനെയാണ് അവന് അഞ്ചു വയസ്സ് പ്രായം ഉള്ളപ്പോള്‍ അവനെയും എന്നെയും ഉപേക്ഷിച്ചു അദ്ദേഹം മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്. കടങ്ങളും ഒക്കെ ഉപേക്ഷിച്ചു നാട് വിടുമ്പോള്‍ അദ്ദേഹം ഞങ്ങളെ പറ്റി ഒന്ന് ചിന്തിച്ചത് പോലും ഇല്ല.

ഈ പൊടി കുഞ്ഞിനെ വച്ച് ഞാന്‍ എന്ത് ചെയ്യും എന്ന് പോലും അദ്ദേഹം ഓര്‍ത്തില്ല. അതൊക്കെ പോട്ടെ ക്ഷമിക്കാം പക്ഷേ പിന്നീടൊരിക്കലും ഇന്നേ വരെ എന്റെ മോനെ അദ്ദേഹം തിരക്കിയിട്ടില്ല ബീന പറയുന്നു. 12 ലക്ഷം രൂപയുടെ കടം ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം നാട് വിടുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നില്‍ക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ആ രാത്രികളില്‍ ഒന്നും ഞാനും എന്റെ കുഞ്ഞും ഉറങ്ങിയിട്ടില്ല. കഴിക്കാന്‍ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ ഉമ്മയുടെ കൈ സഹായം കൊണ്ടാണ് ഞങ്ങള്‍ ജീവന്‍ മുന്‍പോട്ട് കൊണ്ട് പോയത്. പിന്നെ ഞാന്‍ കലഞ്ഞൂരില്‍ നിന്നും മോനെയും കൂട്ടി ആലുവയില്‍ എത്തി. അവിടെയും അധികം നില്ക്കാന്‍ കഴിഞ്ഞില്ല.

പിന്നീടാണ് ആന്ധ്രയിലേക്ക് മോനെയും കൂട്ടി പോകുന്നത്. അവിടെ ഒരു സ്‌കൂളില്‍ ഞാന്‍ പഠിപ്പിക്കാന്‍ കയറി മോനെ, അവിടെ പഠിപ്പിക്കാനും ചേര്‍ത്തു. പക്ഷെ അവന് അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ല, ചൂടും ഭക്ഷണവും അവനു പിടിക്കാതെ വന്നു. വയറിനു സുഖമില്ലാതെ എന്റെ കുഞ്ഞു ആകെ ക്ഷീണിച്ചു. അപ്പോഴേക്കും വീടിന്റെ ജപ്തി ഏതാണ്ട് നടക്കും എന്ന് ഉറപ്പായി. ഒരു സുഹൃത്ത് വഴി വിവരങ്ങള്‍ അറിഞ്ഞു. അങ്ങനെ ആറ് മാസത്തെ ആന്ധ്രയിലെ ജീവിതം അവസാനിച്ച് തിരികെ എത്തി. അതിന് ശേഷം ഞാന്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് പോയി തുടങ്ങി.

അന്നൊക്കെ എന്റെ മകന് അവന്റെ കൂട്ടുകാരെപോലെ കളിച്ചുനടക്കാനോ, നല്ല ഉടുപ്പുകള്‍ ഇടാനോ കഴിഞ്ഞിട്ടില്ല. ബന്ധുക്കള്‍ ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്. ഉമ്മ പണിയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ പൈസയും എന്റെ വരുമാനവും ചേര്‍ത്താണ് ഞങ്ങള്‍ കഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നത് ബീന പറയുന്നു. ജീവിതം അങ്ങനെ മുന്‍പോട്ട് പോയിരുന്നെങ്കിലും കടക്കാരുടെ ബഹളത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കടക്കാര്‍ വീട്ടില്‍ വന്നു ബഹളം വയ്ക്കാന്‍ തുടങ്ങി. വന്നവരോട് ഞാന്‍ ഒരു വാക്ക് പറഞ്ഞു. നിങ്ങളെ ഞാന്‍ പറ്റിച്ചിട്ട് കടന്നു കളഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാനും എന്റെ മോനും ജീവനോടെയുണ്ട്.

ഞങ്ങള്‍ വല്ലതും ചെയ്തു കളഞ്ഞാല്‍ നിങ്ങള്‍ ആരോട് പോയി കാശ് വാങ്ങും. അത്‌കൊണ്ട് എന്നെ വിശ്വസിക്കണം ഞാന്‍ നിങ്ങളുടെ കടം തന്ന് തീര്‍ക്കും എന്ന്. അങ്ങനെ അവര്‍ മടങ്ങിപ്പോയി. ആയിടയ്ക്കാണ് പോസ്റ്റ് ഓഫീസില്‍ ടെസ്റ്റ് എഴുതി ജോലി കിട്ടുന്നത്. അവിടെ നിന്നും കിട്ടുന്ന കുറേശ്ശെ മിച്ചം വച്ച് ചെറിയ കടങ്ങള്‍ വീട്ടി തുടങ്ങി. ആയിടക്കാണ് കുട്ടിക്കലവറയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു എന്ന പരസ്യം കണ്ടതും അതിലേക്ക് വിടാനായി തീരുമാനിക്കുന്നതും. പിന്നീട് കുട്ടിപ്പട്ടാളത്തിലൂടെയും അവനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഉപ്പും മുളകില്‍ എത്തിയത്.. അങ്ങനെയാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേശുവായി അവന്‍ മാറുന്നത്.

ആദ്യമായി കാമറയുടെ മുമ്പില്‍ എത്തുമ്പോള്‍ അവനു നാല് വയസ്സാണ് പ്രായം ശ്രീ ശബരീശന്‍ എന്ന ഒരു ആല്‍ബത്തിലാണ് അവന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഉറുമ്പ് അരിമണി പറക്കി വയ്ക്കും പോലെയാണ് ഞങ്ങള്‍ കടം തീര്‍ത്ത് ഇവിടെ വരെ എത്തിയത്. ഇപ്പോഴും അദ്ദേഹത്തോട് എനിക്ക് ദേഷ്യമില്ല. കാരണം എന്റെ മോനെ എനിക്ക് നല്‍കിയത് അദ്ദേഹമാണ്. അവനെ പോലെത്തന്നെയാണ് അവന്റെ ഉപ്പയും. അവന്‍ ഇടയ്ക്ക് അദ്ദേഹത്തെ കുറിച്ച് പറയുമ്പോഴും ഞാന്‍ പറയും, മോന്‍ ഒരിക്കലും ഉപ്പയോട് ദേഷ്യം കാണിക്കരുത് അത് നിന്റെ ഉപ്പയാണ് എന്ന്.

അപ്പോള്‍ അവന്‍ ചോദിക്കും നമ്മള്‍ ഉറങ്ങാതെ, കഴിക്കാതെ ഇരുന്നപ്പോള്‍ ഉപ്പ കഴിച്ചും ഉറങ്ങിയും കഴിയുകയായിരുന്നില്ലേ എന്ന്. അത് കേള്‍ക്കുമ്പോള്‍ ഞാനും ആലോചിക്കും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അവനെ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം വിളിച്ചിട്ടില്ലല്ലോ എന്ന കാര്യം.എങ്കിലും മനസ്സില്‍ എവിടെയൊക്കെയോ ഇഷ്ടങ്ങള്‍ അവശേഷിക്കുന്നു. ആകെയുള്ള ടെന്‍ഷന്‍ ഞങ്ങള്‍ താമസിക്കുന്ന വീട് ഇപ്പോഴും അദ്ദേഹത്തിന്റെ കൂടി പേരിലാണ്. എന്റെ കുഞ്ഞു കഷ്ടപെട്ടിട്ടാണ് വീടിന്റെ കടങ്ങളും ബാക്കി പണിയും പൂര്‍ത്തീകരിക്കുന്നത്. നാളെ അതൊരു വിഷയം ആകാതെ ഇരിക്കാന്‍ പ്രാര്‍ത്ഥന മാത്രം ബീന പറയുന്നു.

Related posts