മകളോട് ആരെങ്കിലും പ്രേമാഭ്യാര്‍ത്ഥന നടത്തിയെന്നു കേട്ടാല്‍ അവളോട് ഇനി പഠിക്കാന്‍ പോകണ്ട എന്നു പറയുന്ന മാതാപിതാക്കള്‍ക്കു വേണ്ടി ! ഇരുത്തി ചിന്തിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു…

നിര്‍ഭയമായി ഒരു പെണ്‍കുട്ടിയ്ക്ക് പ്രേമാഭ്യര്‍ത്ഥന നിരസിക്കാന്‍ പോലും പറ്റാത്ത കാലമാണിന്ന്. പ്രേമാഭ്യാര്‍ഥന നിരസിച്ചതിന്റെ പേരിലുള്ള അരുംകൊലകള്‍ വര്‍ധിച്ചു വരുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആധി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മുരളി തുമ്മാരക്കുടിയുടെ പുതിയ കുറിപ്പ് പ്രസക്തമാകുന്നത്. മുമ്പ് തിരുവല്ലയില്‍ ഇപ്പോള്‍ തൃശ്ശൂരില്‍ അങ്ങനെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുമ്പോള്‍ കത്തുന്ന പ്രേമം എന്ന തലക്കെട്ടിലാണ് തുമ്മാരക്കുടിയുടെ പുതിയ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കത്തുന്ന പ്രേമം

ഇന്നിപ്പോള്‍ തൃശൂരില്‍ ഒരു പെണ്‍കുട്ടി കൂടി ‘പ്രണയാഭ്യര്‍ത്ഥന’ നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തില്‍ പടരുന്നത്? ഈ വിഷയത്തില്‍ ഞാന്‍ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാല്‍ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കില്‍ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കില്‍ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.

ഒരു കണക്കിന് ചിന്തിച്ചാല്‍ കേരളത്തില്‍ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാല്‍ കാമുകന്‍ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാല്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടില്‍ പറയാതെ കല്യാണം കഴിച്ചാല്‍ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം? കുട്ടികള്‍ വളര്‍ന്നു വലുതാകുന്‌പോള്‍ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികള്‍ക്ക് ഇഷ്ടം തോന്നിയാല്‍ അത് പരസ്പരം പറയാനും വീട്ടില്‍ പറയാനുമുള്ള സ്വാതന്ത്ര്യം വേണം.

ഏതെങ്കിലും ഒരാള്‍ മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തി എന്ന് കേട്ടാല്‍ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാന്‍ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കള്‍ ഉണ്ടാകുന്‌പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടില്‍ പറയാന്‍ കുട്ടികള്‍ മടിക്കും.ഇക്കാര്യങ്ങളില്‍ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കണം, സ്‌കൂളുകളിലും കോളേജിലും കൗണ്‍സലിംഗ് ആയി വിവരം അവതരിപ്പിക്കണം. അതില്‍ കൂടുതല്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്‌നമല്ല.
ഇനിയും പ്രേമത്തിന്റെ പേരില്‍ കുട്ടികള്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ.

Related posts