ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു;നാദിര്‍ഷയുടെ സഹോദരനും കുടുംബത്തിനും ജീവിതം തിരിച്ചു നല്‍കിയത് ഈ ഫോണ്‍കോള്‍…

ദുബായ്: സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സാലിക്കും കുടുംബത്തിനും ഇത് പുതുജന്മമാണ്. ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന സാലിക്കും കുടുംബത്തിനും ജീവിതം തിരികെ നല്‍കിയത് സുഹൃത്തിന്റെ ഒരു ടെലിഫോണ്‍ വിളിയാണ്.

രാത്രി രണ്ടുമണിക്കു ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവര്‍ത്തകന്‍ അനീസ് തന്റെ സുഹൃത്തും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കാണുന്നു. താഴെ ആംബുലന്‍സ് വാഹനങ്ങള്‍ സര്‍വസജ്ജമായി നില്‍ക്കുന്നുണ്ട്. ടെലഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിച്ചു ‘ സാലീ.. നീ എവിടെയാണ് ? നിന്റെ കെട്ടിടത്തിന് താഴെ ആളുകളും ആംബുലന്‍സ് തടിച്ചു കൂടിയിരിക്കുകയാണ് ‘ .

ഒന്നുമറിയാതെ കിടന്നുറങ്ങിയ സാലിക്ക് ഈ ഫോണ്‍വിളി ഒരു ദൈവദൂതന്റെ അറിയിപ്പു പോലെയാണ് അനുഭവപ്പെട്ടത്. ഉറക്കച്ചടവോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. ആളുകള്‍ മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ചിലര്‍ ടോര്‍ച്ച് തെളിച്ചു മുഖം കാണാന്‍ ശ്രമിക്കുന്നുണ്ട്.

ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു. വാതില്‍ തുറന്ന പാടെ കറുത്ത പുക മുറിയിലേക്കും കടന്നു. കത്തിക്കരിഞ്ഞ മണം മൂക്കിലടിച്ചു. പുറത്തേക്കു കടക്കാന്‍ ഒരു മാര്‍ഗവുമില്ല. തുടര്‍ന്ന് വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ അഭയംതേടി.

താഴെയുള്ളവരോട് രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പലരും താഴെനിന്നു സാന്ത്വനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മരണം മുഖാമുഖം കണ്ടു കുട്ടികളും നിലവിളിക്കാന്‍ തുടങ്ങി. പ്രതീക്ഷ അസ്തമിച്ച നിമിഷങ്ങള്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ അടഞ്ഞ വാതില്‍ തള്ളി തുറന്നു ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സാലിയുടെയും കുട്ടികളുടെയും അടുത്തെത്തി. പേടിക്കരുതെന്നു പറഞ്ഞു , അയാളെ പിന്തുടരാന്‍ നിര്‍ദേശിച്ചു. ആ ഉദ്യോഗസ്ഥന്‍ പോകുന്ന വഴിയിലൂടെ ഇരുട്ടത്ത് ജീവന്‍ കയ്യില്‍ പിടിച്ചു പുകച്ചുരുളുകള്‍ക്കിടയിലൂടെ കുട്ടികളുമായി പുറത്തേയ്ക്ക് ഇറങ്ങി. മൂന്നു വയസ്സുള്ള മകനെ തോളോട് ചേര്‍ത്താണ് സാലി ഗോവണിപ്പടികള്‍ ഇറങ്ങിയത്. രക്ഷയ്ക്ക് എത്തിയ രണ്ടാമത്തെ ദൈവദൂതനായിരുന്നു ആ ഉദ്യോഗസ്ഥനെന്നു സാലി പറയുന്നു.

സാലി സഅബീല്‍ ഓഫിസിലാണ് ജോലിചെയ്യുന്നത്. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തില്‍ സാലിയും കുടുംബവും ഒന്നും അറിഞ്ഞിരുന്നില്ല.

ഫ്‌ളാറ്റ് ജീവിത സംസ്‌കാരത്തില്‍ ആര്‍ക്കും പരസ്പരം ടെലിഫോണ്‍ നമ്പര്‍ അറിയാത്തതിന്റെ ഗൗരവം ഇത്തരം സന്ദര്‍ഭങ്ങളിലാണ് അനുഭവിച്ചറിയുകയെന്നു സാലി പറയുന്നു. 11 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ ഉള്‍ക്കിടിലം ഇപ്പോഴും സാലിയെ വിട്ടുപോയിട്ടില്ല.

തീ പിടിച്ച കെട്ടിടത്തിലേക്ക് ജീവന്‍ പണയംവച്ച് ഒരു സാഹസികനെപ്പോലെ കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സാലിക്കും കുടുംബത്തിനും ഒരു മാലാഖയെപ്പോലെയാണ്. ദ്ദേഹം നല്‍കിയ ആത്മവിശ്വാസവും മനോധൈര്യവുമാണ് അഞ്ചു ജീവനുകള്‍ക്ക് രക്ഷാകവചമായതെന്നു സാലി ഉറപ്പിച്ചു പറയുന്നു.

ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സാലിയും കുടുംബവും ഖുസൈസ് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോയി ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു. ഒരു ‘സന്തോഷ കേക്ക്’ സമ്മാനിച്ചാണ് അവര്‍ തിരിച്ചുപോന്നത്.

 

Related posts