കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അഴിമതി നടത്തുന്നതിനായിരുന്നു എളുപ്പം! ഇപ്പോള്‍ ബിസിനസ് നടത്തുന്നതിനും; രാജ്യത്ത് അച്ഛാ ദിന്‍ വന്നു കഴിഞ്ഞെന്ന് വാദിക്കാന്‍ ബിജെപി നിരത്തുന്ന ന്യായീകരണങ്ങള്‍ ഇങ്ങനെ

2014 ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിഘോഷിച്ചിരുന്ന ഒന്നാണ് അച്ഛാ ദിന്‍ എന്ന ആശയം. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്തതുപോലെ ഇതുവരെയും ആ നല്ല ദിനങ്ങള്‍ കാണാന്‍ സാധിച്ചില്ലെന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ അധികാരത്തിലേറിയാല്‍ ഉടന്‍ വരുമെന്ന് വാഗ്ദാനം ചെയ്ത ആ അച്ഛാ ദിന്‍ എവിടെയെന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്.

എന്നാല്‍ അതിന് ബിജെപിയും നരേന്ദ്രമോദിയും നല്‍കുന്ന ഉത്തരമാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വാഗ്ദാനം ചെയ്തിരുന്നതുപോലെ അച്ഛാ ദിന്‍ വന്നുകഴിഞ്ഞു എന്നാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയില്‍ ബിജെപി അവകാശപ്പെടുന്നത്.

സുഗമമായി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക ലോക ബാങ്ക് പുറത്ത് വിട്ടതില്‍ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയത്. 2014 ല്‍ 142-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോള്‍ 65 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77-ാം സ്ഥാനത്ത് എത്തി.

കുറച്ച് സമയത്തിനുള്ളില്‍ ദൂര്‍ബലരായ അഞ്ച് രാജ്യങ്ങളില്‍ നിന്ന് കരുത്തുറ്റ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ മാറുമെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ലോക ബാങ്ക് റാങ്കിലെ ഇന്ത്യയുടെ കുതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു.

രാജ്യത്തെ സാമ്പത്തിക രംഗത്തിന് അച്ഛാ ദിന്‍ വന്നു കഴിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കഠിന പ്രയ്തനം കൊണ്ടാണ് ഇത് സാധിച്ചത്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് അഴിമതി ചെയ്യുന്നതിനായിരുന്നു എളുപ്പം. പക്ഷേ, ഇപ്പോള്‍ അത് ബിസിനസ് ചെയ്യുന്നതിനാണെന്നും പത്ര പറഞ്ഞു.

Related posts