ആലപ്പുഴ: ചൂടുമൂത്തപ്പോൾ തോൽവി ഭയന്ന് കിളിപോയ തരത്തിലാണ് ജി. സുധാകരൻ പ്രസ്താവനങ്ങൾ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നെന്ന് പറയുന്ന ആളാണ് അഴിമതിക്കാരായ കോൺഗ്രസുകാരുമായി ചേർന്നതെന്നും നാസർ പരിഹസിച്ചു.
1976-ൽ ജി. ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരാണെങ്കിൽ അന്നത്തെ എസ്എഫ്ഐ നേതാവാരാണ് സുധാകരനല്ലേ എന്ന് നാസർ ചോദിച്ചു. സുധാകരൻ പറഞ്ഞിട്ടാണോ ഭുവനേശ്വരനെ കൊലപ്പെടുത്തിയത്. വോട്ടിനായി ഏത് വർഗീയ ശക്തികളുമായി സഹകരിക്കുന്ന ആളായി സുധാകരൻ മാറിയെന്നു സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
സിപിഎമ്മിനെ മോശമായി ചിത്രീകരിച്ച് കോൺഗ്രസുകാരുടെ പ്രീതി നേടാനാണ് സുധാകരന്റെ ശ്രമം. സ്വന്തം കാര്യത്തിനായി എല്ലാവരെയും ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിനായി പാർട്ടി സംവിധാനം പോലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സുധാകരന്റെ പ്രസ്ഥാവനകൾക്ക് അമ്പലപ്പുഴയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ആർ. നാസർ വ്യക്തമാക്കി.
