ഒരു സിഗരറ്റ് പോലും വലിക്കാത്ത ഞങ്ങളോ ! ദീപികയും സാറയും ഉള്‍പ്പെടെയുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിക്കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഏഴ് പ്രമുഖരെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നതായാണ് വിവരം.

നേരത്തെ എന്‍സിബിക്ക് മുന്നില്‍ ഹാജരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നുമാണ് നടിമാര്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞത്.

എന്നാല്‍ നടിമാരുടെ മൊബൈല്‍ ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്.

കേസന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എന്‍സിബി മേധാവി രാകേഷ് അസ്താന പ്രമുഖരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി.

പ്രമുഖ നടീനടന്മാരും നിര്‍മാതാക്കളും അടക്കമുള്ള ഏഴ് പേരെ ചോദ്യം ചെയ്യാന്‍ അസ്താന പച്ചകൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് സത്കാരം നടത്തിയെന്നുപറഞ്ഞ് കരണ്‍ ജോഹറിന്റെ പേരില്‍ പ്രചരിക്കുന്ന വിഡിയോയെപറ്റിയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്.

ദീപിക പദുക്കോണ്‍, മലൈക അറോറ, ഷാഹിദ് കപൂര്‍, വിക്കി കൗശല്‍ തുടങ്ങിയവര്‍ പങ്കെടുത്ത വിരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിരുന്നില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് ആരോപണം.

അതേസമയം കേസില്‍ കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരേ മൊഴി നല്‍കാന്‍ അറസ്റ്റിലായ ക്ഷിതിജ് രവി പ്രസാദിന് മേല്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാന്‍തന്നെയാണ് എന്‍സിബി തീരുമാനിച്ചിരിക്കുന്നത്.

Related posts

Leave a Comment