അവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല ! ആ നിമിഷം, ജീവിതത്തിലാദ്യമായി വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് ഞാന്‍ അനുഭവിച്ചു; മുന്‍ കാമുകിയെ കുറിച്ച് തുറന്നു പറഞ്ഞ് നീരജ് മാധവ്

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്്. നടന്‍ എന്നതിലുപരി മികച്ച ഒരു നര്‍ത്തകന്‍ കൂടിയാണ് നീരജ്.

2007ലെ അമൃത സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകള്‍ അശ്വതിയുടേയും കീഴില്‍ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയില്‍ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്.

ചെന്നൈ എസ് ആര്‍എം യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാന്‍സ് മത്സരങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിരുന്നു.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും ചെയ്തു. ഇതു കൂടാതെ
വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദവും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്ട്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ഈ കോഴിക്കോടുകാരന്‍ ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്.

തുടര്‍ന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ വഴിത്തിരിവായത് ജിത്തുവിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമായിരുന്നു.

പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ നായകനായും സഹനടനായും വേഷമിട്ട നീരജ് ദി ഫാമിലി മാന്‍ എന്ന വെബ്‌സീരീസിലൂടെ ഹിന്ദിയിലും അരങ്ങേറി.

ഇപ്പോഴിതാ നീരജിന്റെ പുതിയ സീരീസ് ആയ ഫീല്‍സ് ലൈക്ക് ഇഷ്ഖ് റിലീസിന് തയ്യാറെടുക്കുകയാണ്. പുതിയ സീരീസിന്റെ ഭാഗമായി നീരജ് പങ്കുവച്ച തന്റെ ആദ്യ പ്രണയത്തെക്കുറിച്ചുള്ള കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ പേജിലൂടെയായിരുന്നു നീരജ് ആ കഥ പറഞ്ഞത്. നീരജ് പറയുന്ന കഥയിങ്ങനെ…

ഞാനൊരു ബോയ്‌സ് സ്‌കൂളിലായിരുന്നു പഠിച്ചത്. അതുകൊണ്ട് പെണ്‍കുട്ടികളുമായി അടുത്തിടപഴകാനുള്ള അവസരം കുറവായിരുന്നു. ചെറുപ്പത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അതിനാല്‍ ഡേറ്റിംഗിനെ പറ്റിയൊന്നും ചിന്തിക്കാനേ പറ്റുമായിരുന്നില്ല. പക്ഷെ 12ാം ക്ലാസിലെത്തിയപ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് ആദ്യമായി ക്രഷ് തോന്നി. കോച്ചിംഗ് ക്ലാസില്‍ വച്ചായിരുന്നു കണ്ടത്.

അവള്‍ മറ്റൊരു ബാച്ചിലായിരുന്നു. വെള്ളമെടുക്കുന്നിടത്ത് വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല. ആ നിമിഷം, ജീവിതത്തിലാദ്യമായി, വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് ഞാന്‍ അനുഭവിച്ചു. അന്നത്തെ ബാക്കി ദിവസം മൊത്തം ഒരു മങ്ങലായിരുന്നു. പക്ഷെ ഒരുപാട് ചിരിച്ചത് ഞാനോര്‍ക്കുന്നുണ്ട്. എല്ലാ ദിവസം പ്രതീക്ഷയോടെയായിരുന്നു ക്ലാസിലേക്ക് പോയിരുന്നത്.

ഞങ്ങള്‍ സംസാരിച്ചിരുന്നില്ല പക്ഷെ ചില ദിവസങ്ങളില്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു. ഒരു ചുവന്ന തക്കാളിയായി മാറാന്‍ എനിക്കത് ധാരാളമായിരുന്നു. ഞങ്ങള്‍ വെവ്വേറ ബസ് സ്റ്റോപ്പില്‍ നിന്നുമായിരുന്നു ബസില്‍ കയറിയിരുന്നത്. എന്നാല്‍ ഞാന്‍ അവളുടെ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമായിരുന്നു. അവള്‍ പോയ ശേഷം എന്റെ സ്റ്റോപ്പിലേക്ക് വരും അതൊരു പതിവായിരുന്നു.

എന്റെ കൂടെ കാത്തു നില്‍ക്കാന്‍ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അവളോട് സംസാരിക്കാന്‍ അവരെന്നെ നിര്‍ബന്ധിച്ചു. പക്ഷെ എനിക്ക് സാധിച്ചില്ല. പിന്നെ സംഭവിച്ചത് നാണക്കേടെന്നല്ലാതെ ഓര്‍ക്കാനാകില്ല. അവള്‍ ക്ലാസിലേക്ക് വരുമ്പോഴൊക്കെ അവര്‍ ചുമക്കുകയോ എന്റെ പേര് പറയുകയോ ചെയ്യുമായിരുന്നു. ഒരു ദിവസം അവളെനിക്കൊരു പുസ്തകം തന്നപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ബഹളം വച്ചു.

അന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശിക്ഷയും കിട്ടി. ചെയ്യല്ലേ എന്ന് ഞാനവരോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വെറുതെയായി. എന്റെ കാര്യത്തിനായി ജീവിതം മാറ്റി വച്ചത് പോലെയായിരുന്നു അവര്‍. അതവളെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തിയിരുന്നു. എന്നിട്ടും അവള്‍ ഒരു തവണ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷെ നാണം കാരണം ഞാന്‍ സീന്‍ വിട്ടു.

അതേസമയം ഞാനൊരു ഡാന്‍സ് റിയാലിറ്റി ഷോയ്ക്കായി പരിശീലിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ആ അവസരം വന്നപ്പോള്‍ എനിക്ക് ട്യൂഷന്‍ ക്ലാസ് വിടേണ്ടി വന്നു. എന്റെ അവസാന ദിവസമായിരുന്നു ഞാനവളെ അവസാനമായി കണ്ടത്. അന്ന് ഫേസ്ബുക്കൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊരു ഫോണ്‍ പോലുമുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ തിരക്കിലായി.

താമസം മാറി. പക്ഷെ ഇടയ്ക്ക് ഞാനവളെ ഓര്‍ക്കുമായിരുന്നു. അങ്ങനെയിരിക്കെ എനിക്കൊരു പെണ്‍കുട്ടിയുടെ കോള്‍ വന്നു. അവള്‍ ആരാണെന്ന് പറഞ്ഞില്ല, പക്ഷെ എന്നെ പറ്റി എല്ലാം അവള്‍ക്കറിയാമായിരുന്നു. ഫെയര്‍വെല്‍ ദിവസം ഞാനിട്ട ഷര്‍ട്ടിന്റെ നിറം, എന്റെ ഇഷ്ട ഭക്ഷണം. എനിക്കത് സ്ഥിരീകരിക്കാന്‍ സാധിച്ചില്ലെങ്കിലും എന്റെ മനസില്‍ എനിക്കറിയാമായിരുന്നു അതവള്‍ ആയിരുന്നുവെന്ന്.

പക്ഷെ സ്വാഭാവികമായും അത് മറ്റൊന്നുമായില്ല. 10 വര്‍ഷം മുമ്പാണ് ഇത് സംഭവിക്കുന്നത്. ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഞാനെന്റെ പ്രണയത്തെ വിവാഹം കഴിക്കുകയും ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവുകയും ചെയ്തു. ഒരു ടീനേജര്‍ എന്ന നിലയില്‍ ഒരാളോട് അത്രയും തീവ്രമായ വികാരം തോന്നിയ എനിക്കിന്ന് പ്രണയം എന്നത് പൂമ്പാറ്റയല്ല മറിച്ച് വീട്ടിലേക്ക് വരുന്നതാണ്.

പിന്നാലെ തന്റെ ഭാര്യയല്ല മേല്‍പ്പറഞ്ഞ കഥയിലെ നായിക എന്നും നീരജ് കമന്റിലൂടെ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ വ്യക്തത വരുത്താം, രണ്ടും ഒരാളല്ല. ഇവിടെ പറഞ്ഞിരിക്കുന്ന കഥ എന്റെ സ്‌കൂള്‍ കാലത്തെ ക്രഷിനെ കുറിച്ചാണ്. എന്റെ പുതിയ നെറ്റ്ഫ്‌ളിക്‌സ് സീരീസിനെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി പറഞ്ഞതാണ്. എന്റെ ഭാര്യയെ ഞാന്‍ കണ്ടുമുട്ടുന്നത് പിന്നീടാണ്. അത് വേറൊരു കഥയാണ്. പിന്നീടൊരിക്കല്‍ പറയാം എന്നും നീരജ് വ്യക്തമാക്കുന്നു.

Related posts

Leave a Comment