ഇവളാണ് നായിക! അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആദിവാസി മേഖലയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ധീരവനിത; നീതു കമല്‍ ഐപിഎസ് തന്റെ കൃത്യനിര്‍വ്വഹണം നടത്തുന്നതിങ്ങനെ

ആദിവാസി ഗോത്രവര്‍ഗ്ഗങ്ങളുടെ ഭൂരിപക്ഷമേഖലയായ ഛത്തീസ്ഗഡ് സംസ്ഥാനത്തെ മുഗേലി ജില്ലയില്‍ കൊടിയ ചൂഷണത്തിനും, അതിക്രമങ്ങള്‍ക്കും വിധേയരായാണ് അന്നാട്ടിലെ ആളുകള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആദിവാസി സമൂഹത്തില്‍ ഭൂരിഭാഗവും ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നതും. സര്‍ക്കാര്‍ സേവനങ്ങളും സഹായങ്ങളും ഒന്നും അവരിലേക്കെത്താറില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗത്തും പതിവുപോലെ ആദിവാസി മേഖല പലപ്പോഴും പിന്തള്ളപ്പെടുകയാണ് പതിവ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും രോഗവും, അനാരോഗ്യവുമൊക്കെ പ്രേതബാധ മൂലമാണെന്നും മന്ത്രവാദം മാത്രമാണു ഇതിനു പ്രതിവിധിയെന്നും വിശ്വസിക്കുന്ന അനേകായിരം ഗോത്രങ്ങള്‍ ഇന്നും അവിടങ്ങളില്‍ അധിവസിക്കുന്നുണ്ട്. വിവാഹം മുടങ്ങിയാല്‍,കൃഷി നശിച്ചാല്‍, മഴ പെയ്തില്ലെങ്കില്‍ ഒക്കെ ആരോ കൂടോത്രം ചെയ്തതാണെന്ന ധാരണയില്‍ ബൈഗകളെയും( മന്ത്രവാദികള്‍ ), ജോത്സ്യരെയും കൂടോത്രക്കാരെയും ആശ്രയിക്കുകയാണ് അവര്‍ക്ക് പതിവ്.

തങ്ങള്‍ക്ക് അമാനുഷിക സിദ്ധിയുണ്ടെന്നു ബോദ്ധ്യപ്പെടുത്താന്‍ ഇവരെ ചൂഷണം ചെയ്തു ജീവിക്കുന്ന മന്ത്രവാദികള്‍ പല ചെപ്പടിവിദ്യകളും കാട്ടാറുണ്ട്. അതിലൊന്നാണ് നഗ്‌നമായ കാല്‍പ്പാദങ്ങളോടെ തീക്കനുകളില്‍ കൂടി നടക്കുക എന്നത്. ഈസാഹചര്യത്തിലാണ് ഛത്തീസ്ഗഡ് സംസ്ഥാനത്തെ മുംഗേലി ജില്ലാ എസ്.പി നീതു കമല്‍ ഐപിഎസ്, മന്ത്ര വാദികളുടെയും , കപട ജ്യോല്‍സ്യന്മാരുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അതിനുള്ള തീവ്ര പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ നീതു.

ഇതിനായി അവര്‍ സ്വയം അതെല്ലാം ജനങ്ങളെ ചെയ്തു കാണിച്ചു. ഇതെല്ലാം കണ്‍കെട്ട് വിദ്യകളും കപടവുമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനായി കത്തുന്ന കനല്‍കട്ടകളില്‍ക്കൂടി നഗ്‌നപാദയായി നടന്ന് അവര്‍ ജനങ്ങളെ അമ്പരപ്പിച്ചു. മാത്രമല്ല, അധികം ചാരം ഇല്ലാത്ത കനല്‍ക്കട്ടകളിലൂടെ നനഞ്ഞ കാല്‍പ്പാദങ്ങളോടെ നടന്നാല്‍ കാലില്‍ പൊള്ളലേല്‍ക്കില്ല എന്ന ശാസ്ത്ര സത്യം അവര്‍ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അല്‍പ്പ നിമിഷങ്ങള്‍ മാത്രമേ ആര്‍ക്കും ഇതുചെയ്യാന്‍ കഴിയുകയുള്ളൂ എന്ന സത്യവും ആളുകള്‍ മനസ്സിലാക്കി. ഈ വിദ്യ അത്ഭുത സിദ്ധിയാണെന്ന പേരില്‍ മുതലെടുപ്പു നടത്തുന്ന മന്ത്രവാദികളും സിദ്ധന്മാരും നടത്തുന്നത് തട്ടിപ്പാണെന്നും അവര്‍ കാര്യകാരണ സഹിതം ഗ്രാമീണരെ ബോധ്യപ്പെടുത്തി.

രോഗം വന്നാല്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകാതെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഗ്രാമീണര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. ദിവസം ഓരോ ഗ്രാമം വീതം സഞ്ചരിച്ച് അവര്‍ ഗ്രാമീണര്‍ക്ക് ഈ വിഷയങ്ങളിലൊക്കെ ക്ലാസ് എടുക്കാറുണ്ട്. ഇതിലുപരി ഈ ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്ക് പ്രലോഭനം നല്‍കി പുറത്തുനിന്നുള്ളവര്‍ ലൈംഗിക ചൂഷണം നടത്തുക പതിവായിരുന്നു. നീതു കമല്‍ ഐപിഎസ് ഇത് തടയാന്‍ ഓരോ ഗ്രാമത്തിലും സഞ്ചരിച്ചു 10 സ്ത്രീകള്‍ വീതമടങ്ങുന്ന ഒരു ടീം രൂപീകരിച്ചു. അതിന്റെ പേരാണ് ”ഗുലാബി ഗ്യാംഗ്.”

എവിടെയെങ്കിലും വേശ്യാവൃത്തിയോ ലൈംഗിക ചൂഷണമോ നടന്നാല്‍ ”ഗുലാബി ഗ്യാംഗ്” ആ വിവരം രഹസ്യമായി പോലീസിനെ അറിയിക്കുകയും പോലീസ് റെയിഡിനുവേണ്ട സഹായം ലഭ്യമാക്കുകയും ചെയ്തുവരുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍പ്പോയി അവര്‍ ഗ്രാമീണ വിദ്യാര്‍ഥികളെയും ,കുട്ടികളെയും ചേര്‍ത്ത് കേഡറ്റുകള്‍ക്ക് രൂപം നല്‍കുന്നുണ്ട്. അടുത്ത റിപ്പബ്ലിക് സ്വാതന്ത്ര്യദിന പരേഡുകളില്‍ ഈ കുട്ടികളെ പങ്കെടുപ്പിക്കുകയും അവരെ സ്‌കൂളുകളില്‍ തുടര്‍ന്ന് പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. വിവിധ കാരണങ്ങളാല്‍ ഈ മേഖലയിലുള്ള കുട്ടികളാരും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാറില്ല.

 

Related posts