അമ്പലപ്പുഴ: അധ്വാനിച്ച് കൊയ്തെടുത്ത ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് ഇപ്പോഴും മഴപ്പേടിയിൽ റോഡരികിലും പാടവരമ്പത്തുമായി കിടക്കുന്നതിനാൽ കർഷകർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ്.
രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടെന്നാണ് കർഷകരുടെ തീരുമാനം. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചയൊന്ന് പിന്നിട്ടിട്ടും സംഭരണം തടസപ്പെട്ടതോടെയാണ് കർഷകർ പോളിംഗ് ബഹിഷ്കരിക്കുന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് കിഴക്ക് 92 ഏക്കറുള്ള പാര്യക്കാടൻ പാടശേഖരത്ത് 65 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 35,000 രൂപയോളം ചെലവിട്ട് ഒരാഴ്ച മുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ നെല്ല് നോക്കാൻപോലും മില്ലുകാർ എത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. 1,350 ക്വിന്റൽ നെല്ലാണ് മഴപ്പേടിയിൽ വെറുതെ കിടക്കുന്നത്.
ഇടവിട്ട ദിവസങ്ങളിൽ വേനൽ മഴ പെയ്യുന്നത് കർഷകരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. മഴയിൽ നെല്ലിന് ഈർപ്പമുണ്ടാകുമ്പോൾ അതിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള മില്ലുടമകളുടെ തന്ത്രമാണ് ഇത്തരത്തിൽ പലയിടത്തും സംഭരണം തടസപ്പെടാൻ കാരണമെന്നും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ടും തങ്ങളുടെ ദുരിതം കാണാനോ പരിഹരിക്കാനോ ഒരു സ്ഥാനാർഥി പോലും എത്തിയില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
