ഡള്ളാസ്: അമേരിക്കയിലെ വിഖ്യാതമായ ടെക്സസ് ഡള്ളാസ് സ്റ്റേഡിയത്തിൽ ഇന്നു പുലർച്ചെ 1.30ന് നടന്ന ഗ്രൂപ്പ് എഫിലെ ആവേശ പോരാട്ടത്തിൽ ഏഷ്യൻ വന്പൻമാരായ ജപ്പാൻ കരുത്തുറ്റ നെതർലൻഡ്സിനെ 2-2 സമനലയിൽ തളച്ചു. ആദ്യാവസാനം വരെ നീണ്ടുനിന്ന കഠിനപോരാട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷമായിരുന്നു ജപ്പാന്റെ വീരോചിത തിരിച്ചുവരവ്. ഇതോടെ ഗ്രൂപ്പിലെ ആദ്യമത്സരം തോൽക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് ജപ്പാൻ.
കീഴടങ്ങാത്ത ശൗര്യത്തോടെയായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇംഗ്ലണ്ട് ക്ലബ് ക്രിസ്റ്റൽ പാലസിനു വേണ്ടി കളിക്കുന്ന ജപ്പാന്റെ ദൈചി കമാഡ നേടിയ തകർപ്പൻ ഗോളിൽ ജപ്പാൻ ഡച്ച് പടയെ 2-2 എന്ന നിലയിൽ സമനിലയിൽ തളച്ചത്.
ഗോളൊഴിഞ്ഞ ആദ്യപകുതിയ്ക്ക് ശേഷമായിരുന്നു നാലുഗോളുകളും പിറന്നത്.
നെതർലൻഡ്സിന്റെ മുന്നേറ്റവും അതിന് കൃത്യമായ പ്രതിരോധവുമായിരുന്നു ആദ്യപകുതിയിൽ കണ്ടത്. ജപ്പാന്റെ ഏരിയായയിൽ പന്തുമായി കുതിച്ച നെതർലൻഡ്സ് പലവട്ടം ബോക്സിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ജപ്പാൻ പ്രതിരോധം സംഘം ചേർന്ന് അപകടമൊഴിവാക്കി. ഇതിനൊപ്പം അവർ പ്രത്യാക്രമണം കടുപ്പിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തി.
ഡച്ച് പടയാണ് (നെതർലൻഡ്സ്) ആദ്യം ലക്ഷ്യം കണ്ടത്. ആക്രമിച്ചു കളിച്ച അവർ 51-ാം മിനിറ്റിൽ ലിവർപൂൾ താരം റയാൻ ഗ്രാവൻബർച്ചിന്റെ മനോഹരമായ ക്രോസിൽ നിന്ന് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് പന്തിന് കൃത്യമായി തലവച്ചു. ലക്ഷ്യം തെറ്റിയില്ല. പന്ത് ജപ്പാന്റെ വലയിൽ. വാൻ ഡൈകിന്റെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ജപ്പാൻ പതറിയില്ല. സമർഥമായി കളിച്ച അവർ മറുപടി നൽകി.
57-ാം മിനിറ്റിൽ തകേഫുസ കുബോയുടെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തകർപ്പൻ നീളൻ അടിയിലൂടെ മധ്യനിരതാരം കെയ്റ്റോ നകാമുറ ജപ്പാന്റെ സമനില ഗോൾ നേടി. അടുത്ത നിമിഷം മത്സരം വീണ്ടും മുറുകുന്നതാണ് കണ്ടത്. 64-ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിന് കളിക്കുന്ന ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്സ് വീണ്ടും മുന്നിലെത്തി. സമ്മർവില്ലെയുടെ ഇടംകാലൻ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ സിയോണ് സുസുക്കിക്ക് അവസരം നൽകാതെ പന്ത് വലയിൽ കയറി.
2-1. കളി തീരാൻ ഏതാനും സമയം മാത്രമുള്ളപ്പോൾ നെതർലൻഡ്സ് വിജയം ഉറപ്പിച്ച് നിലകൊണ്ടപ്പോഴാണ് ജപ്പാൻ വീണ്ടും ഉയിർത്തേഴുന്നേറ്റത്. 89-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് ഉയർന്നെത്തിയ പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് ജപ്പാന്റെ ദൈചി കമാഡ ടീമിന് സമനില സമ്മാനിച്ചു.
2-2. അപ്രതീക്ഷിതമായി വീണ ഈ ഗോളിൽ ഡച്ച് പട വിറച്ചു.
ലോകകപ്പിന്റെ ചരിത്രത്തിൽ ജപ്പാൻ നേടുന്ന കളി അവസാനിക്കുന്ന ഘട്ടത്തിൽ ഏറ്റവും വൈകിയ ഗോൾ കൂടിയാണിത്. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ ചെക്ക് റിപ്ലബിക്കിനെ തോൽപ്പിച്ചതിനു പിന്നാലെ ജപ്പാനും യൂറോപ്യൻ വന്പൻമാർക്കെതിരേ കരുത്തുകാട്ടുകയാണ്. എഫ് ഗ്രൂപ്പിലെ ഏറ്റവും കഠിനമായ മത്സരമാണ് ജപ്പാൻ സമനിലയോടെ മറികടന്നിരിക്കുന്നത്. എഫ് ഗ്രൂപ്പിലെ ജപ്പാന്റെ അടുത്ത മത്സരങ്ങൾ ടുണീഷ്യ, സ്വീഡൻ എന്നിവരുമായാണ്. ആദ്യമത്സരത്തിലെ സമനില അവരെ ആഹ്ലാദം കൊള്ളിക്കുന്നു. മത്സരശേഷം ജപ്പാൻ ആരാധകർ ഡള്ളാസ് സ്റ്റേഡിയം വൃത്തിയാക്കിയത് ശ്രദ്ധേയമായി.
