ശ്യാമളയുടെ ദ്രോഹത്തിനിരയായവര്‍ നിരവധി ! 10 ലക്ഷം മുതല്‍മുടക്കിയവരെ 40 ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണെന്ന് വനിതാ വ്യവസായി…

കണ്ണൂര്‍: പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിരവധി പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ് സോഹിത. പത്ത് ലക്ഷം മുതല്‍ മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു.

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റേണ്ടി വന്നു.

10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടലോടെയാണ് മറ്റൊരിടത്തേക്കു സംരംഭം മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞത് സോഹിത വിജു പറഞ്ഞു. കടത്തിലേക്ക് മൂക്കുകുത്തിയിട്ടും ആത്മഹത്യ ചെയ്യാതിരിക്കാന്‍ കരുത്ത് നല്‍കിയതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരോട് നന്ദി പറയുന്നുമുണ്ട് സോഹിതയും വിജുവും. പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. അതേ സമയം സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിക്ഷേപസൗഹൃദ സംസ്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണ്, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ പീഡനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തതും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നഗരസഭ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളക്കെതിരെയാണ് ആരോപണങ്ങളേറെയും. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.

Related posts