അടുത്ത തിരഞ്ഞെടുപ്പില്‍ 257 സീറ്റുകള്‍ കിട്ടുമെങ്കിലും എന്‍ഡിഎ അധികാരത്തിലേറില്ല ! ഇന്ത്യയില്‍ വരാന്‍ പോകുന്നത് തൂക്കുഭരണകൂടമെന്ന് പുതിയ സര്‍വേ;മന്ത്രിസഭാ രൂപികരണത്തില്‍ നിര്‍ണായക ശക്തിയാവുക കോണ്‍ഗ്രസോ ബിജെപിയോ ആവില്ല; അത് മറ്റൊരു ‘പാര്‍ട്ടി’

ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യ ടിവി സിഎന്‍എക്സ്അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേ അനുസരിച്ച് ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും ഈ അഭിപ്രായ ഫലം വ്യക്തമാക്കുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം. എന്നാല്‍ ലോക്സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എന്‍ഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272ല്‍ 15 സീറ്റുകളുടെ കുറവായിരിക്കും എന്‍ഡിഎക്ക് ഉണ്ടാവുക.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ ‘മറ്റൊരു’ പാര്‍ട്ടിയായിരിക്കും കേന്ദ്രത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നും സര്‍വേ പറയുന്നു.എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവി എം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉള്‍പ്പെടെ അഭിപ്രായ സര്‍വേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറില്‍ നടന്ന സര്‍വേയില്‍ ഇന്ത്യ ടിവിസിഎന്‍എക്സ് എന്‍ഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് 138ഉം. തിരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്ക്ക് സര്‍വേയില്‍ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 37.15% വോട്ടുകള്‍ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവര്‍ക്ക് 32.93%.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നു സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യം സര്‍വേ വിലയിരുത്തിയിട്ടില്ല. 2014ല്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും85 എണ്ണം.

ഡിഎംകെയ്ക്ക് 21, ആര്‍ജെഡിക്ക് 10, എന്‍സിപി 9, ജെഎംഎം 4, ജെഡി(എസ്) 4, ആര്‍എല്‍ഡി 2, ആര്‍എല്‍എസ്പി 1, ആര്‍എസ്പി 1, മുസ്ലിം ലീഗ് 2, ടിഡിപി 4, നാഷനല്‍ കോണ്‍ഫറന്‍സ് 2, കേരള കോണ്‍ഗ്രസ്(എം) 1 എന്നിങ്ങനെയായിരിക്കും സീറ്റുനില. തൃണമൂല്‍ കോണ്‍ഗ്രസിന് 26, എസ്പിക്ക് 20, ബിഎസ്പിക്ക് 15, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 19, ടിആര്‍എസിന് 16, ബിജെഡിക്ക് 13, എഐഎഡിഎംകെയ്ക്ക് 10, എഎംഎംകെയ്ക്കു നാല്, ഇടതുപക്ഷത്തിന് എട്ട്, ആം ആദ്മിക്കും ഐഐയുഡിഎഫിനും രണ്ടു വീതം, പിഡിപി, ജെവി എം(പി), എഐഎംഐഎം എന്നിവയ്ക്ക് ഒന്നു വീതവും സീറ്റാണു സര്‍വേയില്‍ പ്രവചിക്കുന്നത്.

54,300 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. 543 ലോക്സഭാ മണ്ഡലങ്ങളും 1086 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് സര്‍വേ നടത്തി. ഓരോ ലോക്സഭാ മണ്ഡലത്തില്‍നിന്നും ശരാശരി 100 പേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തെന്നു സിഎന്‍എക്സ് വ്യക്തമാക്കുന്നു. ചോദ്യാവലി പൂരിപ്പിച്ചവരില്‍ 27,832 പേര്‍ പുരുഷന്മാരും 26,408 പേര്‍ വനിതകളുമാണ്. 18നും 60നും ഇടയ്ക്കു പ്രായമുള്ളവരാണ് പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവരില്‍ നിന്നുള്ള അഭിപ്രായം സ്വരുക്കൂട്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സിഎന്‍എക്സ് പറയുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇതിനു മുമ്പ് ഇങ്ങനെയൊരു അനശ്ചിതത്വം നേരിട്ടത്. അതേ അവസ്ഥയിലേക്കാണ് ഇപ്പോള്‍ ഇന്ത്യ വീണ്ടും നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സര്‍വേഫലം.

Related posts