ഒരുമിച്ച് ജീവിച്ച് എല്ലാംപങ്കിട്ടശേഷം തെറ്റുമ്പോള്‍ കാമുകനെ കുടുക്കാന്‍ ശ്രമിക്കുന്ന സ്തീകള്‍ക്ക് ഇനി എട്ടിന്റെപണി !സുപ്രീംകോടതിയുടെ സുപ്രധാന വിധി ആശ്വസമാകുന്നത് അനവധി കാമുകന്മാര്‍ക്ക്…

ന്യൂഡല്‍ഹി: പരസ്പരം പ്രണയിച്ച ശേഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് തെറ്റുമ്പോള്‍ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സുപ്രീംകോടതി. അത്തരം പരാതികള്‍ അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള പരാതികളേറുന്ന ഇക്കാലത്ത് ഈ വിധി ഒട്ടേറെ മുന്‍കാമുകന്മാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

ഒരുമിച്ചുതാമസിക്കുകയും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയും ചെയ്തശേഷം വിവാഹം ചെയ്തില്ലെന്ന കാരണത്താല്‍ പീഡനപരാതി നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം പരാതികളില്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുല്‍നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരുമിച്ച് താമസിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് പിരിയുകയും ചെയ്യുന്ന സംഭവങ്ങളില്‍ പുരുഷന്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരുമിച്ച് താമസിച്ച കാലയളവില്‍ അവര്‍ സ്നേഹത്തിന്റെ പേരിലാണ് ജീവിക്കുന്നത്. പിന്നീട് മറ്റു പലകാരണങ്ങള്‍കൊണ്ടും വിവാഹത്തിലെത്താതെ ബന്ധം പിരിയാം. ഇത്തരം കേസുകളില്‍ വഞ്ചനാക്കുറ്റം മാത്രമേ കണക്കാക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു.ബലാത്സംഗവും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാതികളില്‍, ഇവര്‍ യഥാര്‍ഥത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തെറ്റായ ഉദ്ദേശ്യത്തോടെ ഇരയെ വശത്താക്കുകയും ആഗ്രഹം സാധിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ മാത്രമേ വിശ്വാസ വഞ്ചനയും ക്രിമിനല്‍ക്കുറ്റവും ആരോപിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെതന്നെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവും തമ്മിലും വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരേ മുന്‍കാമുകി കൊടുത്ത ബലാത്സംഗ പരാതി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍. ഭര്‍ത്താവ് മരിച്ച യുവതി, ഡോക്ടറുമായി പ്രണയത്തിലാവുകയും കുറേനാള്‍ ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഒരുമിച്ച് ജീവിച്ച കാലയളവില്‍ അവര്‍ ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കാമുകന്‍ വേറൊരു വിവാഹം ചെയ്തുവെന്നറിഞ്ഞപ്പോഴാണ് യുവതി ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയത്. ഡോക്ടറും യുവതിയുമായുള്ള ബന്ധം സ്വാഭാവികമായിരുന്നുവെന്നും അതില്‍ ബലാല്‍ക്കാരമായി യാതൊന്നും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോക്ടറുമൊത്ത് ജീവിച്ച കാലയളവില്‍ ചെയ്ത കാര്യങ്ങളെല്ലാം യുവതിയുടെ ഉത്തമബോധ്യത്തിലുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമോ തെറ്റിദ്ധാരണയോ ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് കരുതാനാവില്ല. വിവാഹം ചെയ്തില്ല എന്ന ഒറ്റക്കാരണത്താല്‍, മുമ്പ് ഉത്തമബോധ്യത്തില്‍ ചെയ്ത കാര്യങ്ങളെ മറ്റൊരു രീതിയില്‍ ആരോപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ പരാതി സുപ്രീംകോടതി തള്ളുകയും ചെയ്തു. സ്ത്രീകള്‍ എന്തു പറഞ്ഞാലും അത് കോടതി കണ്ണടച്ചു വിശ്വസിക്കുമെന്ന ധാരണയ്ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.

Related posts