അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.
ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽനിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.
