നിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്‌സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു.

നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്.

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്.

അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്.

ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട തലാലിന്റെ നാട്. കടുത്ത ഇസ്ലാം നിയമങ്ങള്‍ പിന്തുടരുന്ന വിഭാഗമാണ് ഇവര്‍.

ഇവിടെ, സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളത്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയത് കൊലപാതകത്തിനേക്കാള്‍ കൊടിയകുറ്റമാണെന്നാണ് ഇവര്‍ പറയുന്നത്.

ദയാധനം നല്‍കാനുള്ള പണം ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ചിട്ടുണ്ട്. താലാലിന്റെ കുടുംബത്തില്‍ എതിര്‍ത്തു നില്‍ക്കുന്നവരുമായി ഇടനിലക്കാര്‍ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കൈമാറുകയും ചെയ്യണമെന്നാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിക്കുന്നത്.

അതിനായി കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് നിമിഷയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന.

എന്നാല്‍, യെമനില്‍ ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ ഇന്ത്യാക്കാര്‍ക്ക് യാത്രാവിലക്കുണ്ടെന്നുള്ളതും ഇക്കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യെമനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയക്ക് സ്വദേശിയായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു വധശിക്ഷ വിധിച്ചത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷയിളവ് ലഭിക്കും.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment