സ്വന്തം ലേഖകൻ
ചട്ടഞ്ചാല്‍: തിങ്കളാഴ്ച രാവിലെ ഭാര്യയേയും കുട്ടിയേയും കൂട്ടി കാറില്‍ കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു കോളിയടുക്കം അണിഞ്ഞയിലെ പിക്കപ്പ് വാന്‍ ഡ്രൈവറായ കെ.എസ്. നിഷാദ്.
വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നു.
മറുവശത്ത് കാഞ്ഞങ്ങാട് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനായ സഹോദരന് രതീഷായിരുന്നു. ‘നിന്റെ പഴ്സെങ്ങാനും വഴിയില്‍ വീണുപോയിട്ടുണ്ടോ’ എന്നായിരുന്നു സഹോദരന്റെ ചോദ്യം.
“ഏയ് ഇല്ല. കാറില്‍ പോകുമ്പോള്‍ പഴ്സെങ്ങനെ വഴിയില്‍ പോകാന്‍’ എന്നായിരുന്നു പെട്ടെന്നുള്ള നിഷാദിന്റെ ഉത്തരം.
എന്നാലും ഒന്നു നോക്കണമെന്ന് രതീഷ് പറഞ്ഞപ്പോള്‍ നിഷാദ് പോക്കറ്റ് തപ്പിനോക്കി. സത്യമാണ്. അവിടെ വച്ചിരുന്ന പഴ്സ് കാണാനില്ല. വെറും കാലി പഴ്സല്ല.
36,000 രൂപ. മൂന്ന് എടിഎം കാര്‍ഡുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍… ഇതെല്ലാം അതിനകത്ത് ഉണ്ടായിരുന്നു. ഒരു നിമിഷം നിഷാദിന്റെ ശ്വാസം നിലച്ചതുപോലെയായി.
വിറയാര്‍ന്ന ശബ്ദത്തില്‍ പഴ്സ് കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ മറുവശത്തുനിന്നുള്ള മറുപടി ആശ്വാസത്തിന്റേതായി. നിന്റെ പഴ്സ് മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ കിട്ടിയിട്ടുണ്ട്.
അതിനകത്തെ പണവും എല്ലാ സാധനങ്ങളുമുണ്ട്. അതിലെ ഒരു കടലാസില്‍ നീ എന്റെ നമ്പര്‍ എഴുതിയിട്ടിരുന്നു. അതിലാണ് പോലീസ് വിളിച്ചുപറഞ്ഞത്.
“പ്രാണൻ’ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ കാര്‍ തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സംഭവിച്ച കാര്യങ്ങളുടെ യഥാർഥ ചിത്രം നിഷാദിനു മുന്നില്‍ തെളിഞ്ഞുവന്നത്.
ഭാര്യയും കുട്ടിയും കാറില്‍ കയറാനെത്തുമ്പോള്‍ കാറിന് പുറത്തു നിന്ന് പഴ്സ് കൈയിലെടുത്ത് എന്തോ നോക്കുകയായിരുന്നു നിഷാദ്.
പെട്ടെന്ന് കാറിന്റെ വാതില്‍ തുറക്കാന്‍ വേണ്ടി കൈ “ഫ്രീ’ ആക്കുന്നതിനായി അത് കാറിന്റെ മുകളില്‍ എടുത്തുവച്ചതാണ്. പിന്നെ വീണ്ടും അതെടുത്ത് പോക്കറ്റില്‍ വയ്ക്കാന്‍ മറന്ന് കാറില്‍ കയറി വാതിലടച്ച് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.
പാവം പഴ്സ് കുറേനേരം കാറിന്റെ മുകളില്‍ തന്നെ കിടന്നുകാണും. സ്പീഡ് കൂടി കാറ്റടിച്ചപ്പോള്‍ പറന്ന് റോഡരികിലേക്ക് വീണതായിരിക്കണം.
പിന്നെ സംഭവിച്ചതെന്താണെന്ന് പറഞ്ഞുതന്നത് ചട്ടഞ്ചാലില്‍ പോളിഷിംഗ് ജോലി ചെയ്യുന്ന അരമങ്ങാനം സ്വദേശികളായ സുരേശനും രതീഷുമാണ്.
ഇരുവരും കൂടി തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തെത്തിയപ്പോള്‍ വൈദ്യുതിയില്ല. കുറച്ചുനേരം കാത്തിരുന്നശേഷം മടങ്ങാമെന്നുവച്ചു.
ബൈക്കില്‍ അരമങ്ങാനത്തേക്ക് മടങ്ങുന്ന വഴി കൂളിക്കുന്ന് എന്ന സ്ഥലത്തെത്തിയപ്പോള്‍ റോഡില്‍ ദാ ഒരു പഴ്സ് കിടക്കുന്നു.
എടുത്തുനോക്കിയപ്പോള്‍ നിറയെ പണവും മൂന്ന് എടിഎം കാര്‍ഡും ആധാറും പാനും എല്ലാമുണ്ട്. ഇത് നഷ്ടപ്പെട്ടവന്റെ ഇപ്പോഴത്തെ അവസ്ഥയെന്താകുമെന്നാണ് ഇരുവരും ആദ്യംതന്നെ ചിന്തിച്ചത്.
കഴിവതും വേഗം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്പിക്കണമെന്നു കരുതി പഴ്സുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
പോലീസ് പഴ്സിന്റെ അകവശം പരിശോധിച്ചപ്പോഴാണ് ഒരു ബാങ്ക് രശീതിയില്‍ കുറിച്ചിട്ടിരുന്ന നിഷാദിന്റെ സഹോദരന്റെ നമ്പര്‍ കണ്ടത്.
എന്തായാലും ഇന്ന് ജോലിയില്ലല്ലോ. ഉടമസ്ഥന് വന്ന് നിങ്ങള്‍ തന്നെ കൈയോടെ പഴ്സ് കൈമാറി സന്തോഷം പങ്കുവച്ചിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് സുരേശനേയും രതീഷിനേയും പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയിരുന്നു.
നിഷാദ് വന്ന് പഴ്സും പണവും രേഖകളും ഏറ്റുവാങ്ങി സന്തോഷവും ആശ്വാസവും സ്നേഹവും പങ്കിട്ടതിനു ശേഷമാണ്ഇരുവരും മടങ്ങിയത്.
മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ കെ. സനല്‍ കുമാര്‍, എസ്ഐ എം.എസ്.ജോണ്‍, എഎസ്ഐ എന്‍. അരവിന്ദന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസുകാരും ആ സന്തോഷത്തിന് സാക്ഷികളായി.