അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു ! സംഭവസ്ഥലത്ത് അംഗന്‍വാടിയും…

അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. ഇന്നലെ രാവിലെ 11 മണിയോടെ പത്തനാപുരം പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ് രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവില്‍ നിന്നും തട്ടിയെടുത്ത് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടു. ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം.

ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു സംഭവം നടന്നത്. ആളുകൂടിയതിനെത്തുടര്‍ന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു പാറശാല സ്വദേശി ദാസാ(65)ണ് പിടിയിലായത്. സംഭവം നടന്നതിന് സമീപത്തായി അംഗന്‍വാടിയും പ്രവൃത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു. കഴിഞ്ഞ ദിവസം പിറവന്തൂര്‍ അലിമുക്കില്‍ നിന്ന് കുട്ടികളെ കടത്തുന്ന സംഘമെന്ന് സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പത്തനാപുരത്ത് ചില വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിന് പിന്നാലെ ഈ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മുമ്പ് ആലപ്പുഴയില്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി പിടിയിലായിരുന്നു.

Related posts